Cinemapranthan
null

രജനികാന്തിന്റെ പിന്തുണ ഇനി കമൽ ഹാസനോ?

നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉള്ള അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ രജനിയെ സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

null

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താരത്തിന്റെ പിന്തുണ ആർക്കായിരിക്കുമെന്ന ചർച്ചകൾ സജീവമാവുകയാണ്. രജനികാന്ത് പാർട്ടി ആരംഭിച്ചാൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് കമൽ ഹാസൻ നേരത്തേത്തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രജനികാന്ത് ഇതുവരെ ഒരു പ്രതികരണവും നടത്തിയിരുന്നില്ല.

അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമായിരിക്കണമെന്നാണ് ആരാധകരെപ്പോലെ താനും ആഗ്രഹിക്കുന്നതെന്നാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിൽനിന്നുള്ള പിൻമാറ്റത്തെക്കുറിച്ച് കമൽ ഹാസൻ പ്രതികരിച്ചത്.

‘‘എന്റെ രജനി എന്നും സുരക്ഷിതനായിരിക്കണം. എവിടെയാണെങ്കിലും സുരക്ഷിതനായിരിക്കണം’’ -കമൽ പറയുന്നു. നിലവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉള്ള അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ രജനിയെ സന്ദർശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

രജനീകാന്ത് രാഷ്ട്രീയപ്രവേശം വേണ്ടെന്നുെവച്ചാൽ പിന്തുണ തേടുമോയെന്ന് മുമ്പ് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിലെ നല്ലവരായ എല്ലാവരുടെയും പിന്തുണ തേടുന്ന താൻ എന്തുകൊണ്ട് ഉറ്റസുഹൃത്തിനെ മാത്രം ഒഴിവാക്കണമെന്നായിരുന്നു കമലിന്റെ മറുപടി. അതുകൊണ്ട് തന്നെ അടുത്ത കൂടിക്കാഴ്ചയിൽ രജനിയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾ താരം നടത്തുമെന്ന് തന്നെയാണ് കരുതേണ്ടത്. അത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ തമിഴ് രാഷ്ട്രീയത്തിൽ അത് വലിയ ചലനങ്ങൾ തന്നെ ഉണ്ടാക്കിയേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

ആരോഗ്യപരമായ കാരണങ്ങളാലാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് പ്രസ്താവനയിലൂടെ രജനികാന്ത് ഇന്നലെ അറിയിച്ചത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് രജനി മക്കൾ മൻട്രം രൂപീകരിച്ചത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മൻട്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.

എന്നാൽ 2016ൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും മറ്റും പരിഗണിച്ച് കോവിഡ് പിടിപെടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നു. അതോടെയാണ് രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിൽക്കാൻ രജനി തീരുമാനിച്ചത്. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് 3 ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ഡിസംബർ 26നാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെയാണ് രജനിയുടെ രാഷ്ട്രീയ പിന്മാറ്റ പ്രഖ്യാപനം.

cp-webdesk

null
null