Cinemapranthan
null

ഇത് രണ്ടാം ജന്മം; ചുമച്ചപ്പോൾ രക്തക്കറ കണ്ടു: കോവിഡ് വാര്‍ഡിലെ അനുഭവം പങ്കുവെച്ച് സംവിധായകൻ

. ഒരെഴുത്തില്‍ തീരാത്ത അത്ര അനുഭവമാണ് ജീവിതത്തിലെ ആദ്യ ആശുപത്രി വാസത്തില്‍ നിന്ന് ലഭിച്ചതെന്നും നിഷാദ് പറയുന്നു

null

കോവിഡിനെ അതിജീവിച്ച അനുഭവം പങ്കുവെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ എം.എ.നിഷാദ്. ഇതൊരു രണ്ടാം ജന്മമാണെന്ന് പറഞ്ഞുകൊണ്ടാണ് നിഷാദ് കോവിഡ് കാലയിളവിലെ ആശുപത്രി ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഒരെഴുത്തില്‍ തീരാത്ത അത്ര അനുഭവമാണ് ജീവിതത്തിലെ ആദ്യ ആശുപത്രി വാസത്തില്‍ നിന്ന് ലഭിച്ചതെന്നും നിഷാദ് പറയുന്നു. ഈ കാലയളവിൽ സുഹൃദ്‌ബന്ധങ്ങൾ തനിക്ക് നൽകിയ കരുത്തിനെ കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഭിച്ച ചികിത്സയെ കുറിച്ചും നിഷാദ് വിശദമായി കുറിച്ചിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

എം.എ.നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രണ്ടാം ജന്മം.. എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല.എവിടെ തുടങ്ങണമെന്നും. പക്ഷെ,ജീവിതത്തിലെ,ഒരു നിര്‍ണ്ണായകഘട്ടം,അത് കടന്ന് വന്ന വഴി, നിങ്ങള്‍ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്റ്‌റെ കടമയാണെന്ന്, ഞാന്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി,കൂടുതല്‍ സമയവും,ഞാന്‍ പുനലൂരിലായിരുന്നു. വിശ്രമമില്ലാത്ത നാളുകളില്‍ എപ്പോഴോ കോവിഡ് എന്ന വില്ലന്‍,എന്നെയും ആക്രമിച്ചു. മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ് വണ്‍മളയില്‍ നിന്നാണ്,എനിക്കും രാജേഷ് ചാലിയക്കരക്കും, കോവിഡ് പിടിപെട്ടത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ,സൂപ്രണ്ട് ഡോ.ഷഹര്‍ഷാ,ഞങ്ങളോട് ഹോം ക്വാറന്റ്‌റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.

അതനുസരിച്ച് എന്റ്‌റെ പുനലൂരിലെ വീട്ടില്‍,ഞങ്ങള്‍ ക്വാറന്റ്‌റൈനില്‍ പ്രവേശിച്ചു.. സുഹൃത്തുക്കളും,പാര്‍ട്ടി സഖാക്കളും,എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.. ഏഴാം തിയതി,പോസിറ്റീവായ എനിക്ക് തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും അനുഭവപ്പെട്ടില്ല.ഇടക്കിടക്ക് വരുന്ന പനി അലോസരപ്പെടുത്തിയിരുന്നു.. മൂന്ന് നാല് ദിവസത്തിനുള്ളില്‍ മണവും രുചിയും,പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരുന്നു.

എനിക്ക് അസുഖം വന്നാല്‍,ലോകത്തിന്റ്‌റെ ഏത് കോണില്‍ നിന്നാണെങ്കിലും, ഞാന്‍ വിളിക്കുന്നത്,

ഞങ്ങളുടെ കുടുംബത്തിന്റ്‌റെ സ്വന്തം ഡോക്ടറായ,പി കെ നസീറുദ്ദീനെയാണ്.എന്റ്‌റെ ഉമ്മയുടെ സഹോദരി ഭര്‍ത്താവായ അദ്ദേഹം,ഞങ്ങള്‍ക്കെല്ലാവര്‍ക്കും എന്നും ഒരാശ്വാസമാണ്. പ്രത്യേകിച്ച് എനിക്ക്.. അദ്ദേഹത്തിന്റ്‌റെ സ്വരം കേട്ടാല്‍ തന്നെ എന്റ്‌റെ അസുഖം പകുതി മാറും.അതൊരു വിശ്വാസമാണ്.

അത്രക്ക് കൈപുണ്യമാണദ്ദേഹത്തിന്. അദ്ദേഹം കുറിച്ച് തന്ന മരുന്നുകള്‍,ചെറുതല്ലാത്ത ആശ്വാസം നല്‍കിയിരുന്നു. അതോടൊപ്പം, പ്രിയ സുഹൃത്തും,ജ്യേഷ്ഠ സഹോദരനെപോലെ ഞാന്‍ സ്‌നേഹിക്കുന്ന ചെറിയാന്‍ കല്പകവാടിയും,എന്നും ഫോണില്‍ വിളിച്ച് അന്വഷിച്ചു

കൊണ്ടിരുന്നു.മസ്‌ക്കറ്റില്‍ നിന്നും അനുജന്‍ ഷാലു നാട്ടില്‍ വന്നതാണ് എന്റ്‌റെ ഏറ്റവും വലിയ ഭാഗ്യം.

അവനോടും,എന്റ്‌റെ ഉമ്മയുടെ സഹോദരന്‍ അഡ്വ ഷാഫിയോടും,കസിന്‍ നിയാസിനോടും,അടുത്ത സുഹൃത്തുക്കളായ, മനോജ്,എബി മാമ്മന്‍,ഗംഗ വിനോദ് അരുണ്‍ എസ്, നിമ്മി ആര്‍ ദാസ് അങ്ങനെ കുറച്ച് പേരോട് മാത്രമേ വിവരമറിയിച്ചുളളൂ.കോവിഡ് രോഗം ബാധിച്ചത്,ഒരു വ്യാപക പ്രചരണമായി മാറാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.

കോവിഡ് ബാധിച്ച അഞ്ചാംനാള്‍ മുതല്‍ എന്റ്‌റെ ആരോഗ്യം വഷളായി തുടങ്ങി വൈറസ്സ് എന്റ്‌റെ ശരീരത്തില്‍ അതിന്റ്‌റെ സംഹാര താണ്ഡവം ആടി തുടങ്ങി.അത് മനസ്സിലായത്, ചുമച്ചപ്പോള്‍ കണ്ട രക്ത കറകളിലാണ്. ഉടന്‍ തന്നെ ഞാന്‍ ഡോ ഷഹര്‍ഷായെ വിളിച്ചു.

അദ്ദേഹം ആമ്ബുലന്‍സ് തയ്യാറാക്കി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചു..എന്ത് സഹായത്തിനും കൂടെയുണ്ട് എന്ന കരുതല്‍ നിറഞ്ഞ ഉറപ്പും നല്‍കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ,സെക്രട്ടറി പ്രഭാവര്‍മ്മ സാര്‍ നിര്‍ദ്ദേശിച്ചു.. പ്രഭാവര്‍മ്മ സാര്‍,അങ്ങയോടുളള നന്ദി ഞാന്‍ എങ്ങനെ പ്രകടിപ്പിക്കും.. സ്വകാര്യ ആശുപത്രിയില്‍ പോകാനിരുന്ന എന്നെ,തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതി എന്നുളളത് വര്‍മ്മ സാറിന്റ്‌റെ തീരുമാനമായിരുന്നൂ. ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകമ്ബിളളി സുരേന്ദ്രന്‍ വിവരം അറിഞ്ഞ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഷര്‍മ്മിദിനെ ബന്ധപ്പെട്ടു.എനിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചു. ഡോ ഷര്‍മ്മിദ് എന്റ്‌റെ ബന്ധുവാണ്.അദ്ദേഹം എന്നെ അഡ്മിറ്റ് ചെയ്യാനുളള എല്ലാനടപടികളും ചെയ്തു.പുനലൂരില്‍ നിന്നും, ഉണ്ണി എന്ന സഹോദരന്‍, എന്നെയും കൊണ്ട് ആമ്ബുലന്‍സുമായി തിരുവനന്തപുരത്തേക്ക്.. ജീവിതത്തിലാദ്യത്തെ ആമ്ബുലന്‍സ് യാത്ര.മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായ ശേഷവും,പനിയും,ക്ഷീണവും വിട്ടു മാറിയില്ല. പതിനാറാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍,ഒരുപാട് സന്തോഷം തോന്നി.

കേരളം ചുവപ്പണിഞ്ഞതിന്റ്‌റെ സന്തോഷം..പുനലൂര്‍ നിലനിര്‍ത്തിയതിന്റ്‌റെ സന്തോഷം.. പതിനാറിന് രാത്രിയില്‍ എനിക്ക് ശ്വാസം മുട്ട് തുടങ്ങി.അന്ന് രാത്രി ഓക്‌സിജന്റ്‌റെ സഹായത്തോടെയാണ് ഞാന്‍ ഉറങ്ങിയത്.പിറ്റേന്ന് രാവിലെ സ്‌ക്കാനിംഗിന് വിധേയനായി.. ശ്വാസകോശത്തെ പതുക്കെവൈറസ് ബാധിച്ചിരിക്കുന്നു.ഓക്‌സിജന്‍ ലെവല്‍ താഴുന്നു.. ഉടന്‍ തന്നെ,തീവ്ര പരിചരണ വിഭാഗത്തിലേക്ക് ( I C U)എന്നെ മാറ്റാന്‍ തീരുമാനിച്ചു..

ഉമ്മയും വാപ്പയും അറിയണ്ട എന്നാണ് ഞാന്‍ ആഗ്രഹിച്ചത് അവര്‍ വിഷമിക്കുമല്ലോ, പക്ഷെ എന്റ്‌റെ ഉമ്മ ഇതിനോടകം അറിഞ്ഞിരുന്നു. ഉമ്മയോടും,എന്റ്‌റെ ഭാര്യ ഫസീനയോടും ഒരുപാട് നേരം സംസാരിച്ചു.ഉമ്മ നല്‍കിയ ധൈര്യം ചെറുതല്ലായിരുന്നു.ഐ സിയു വിലേക്ക് കൊണ്ടു പോകുന്നതിന് മുമ്ബ് കോവിഢ് നെഗറ്റീവായെന്ന ആശ്വാസകരമായ വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയത്,ചെറുതല്ലാത്ത സന്തോഷം നല്‍കിയെങ്കിലും..എന്റ്‌റെ ശരീരത്തില്‍ നല്ല പ്രഹരം ഏല്‍പ്പിച്ചിട്ട് തന്നെയാണ് വൈറസ്സ് പോയത്..

ജീവിതത്തില്‍ ഇന്നു വരെ ആശുപത്രി കിടക്കയില്‍ കിടന്നിട്ടില്ലാത്ത ഞാന്‍ അങ്ങനെ ഐ സി യു വിലേക്ക്..തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ,utlra modern covid specialtiy I C U..അവിടെയാണ് എന്നെ പ്രവേശിപ്പിച്ചത്..മൂന്ന് ദിവസം വെന്റ്‌റിലേറ്ററില്‍…പുറം ലോക വാര്‍ത്തകളും കാഴ്ച്ചകളും എനിക്കന്ന്യം..ഞാന്‍ എനിക്ക് പരിചിതമല്ലാത്ത വേറൊരു ലോകം കണ്ടു..ഒരു വല്ലാത്ത മരവിപ്പ്..എന്റ്‌റെ ഉറ്റവരേയും,ഉടയവരേയും ഓര്‍ത്ത്..ആ കിടക്കയില്‍ ഞാന്‍..

ദേഹം മുഴുവന്‍ ഉപകരണങ്ങള്‍.ഡോ അനില്‍ സത്യ ദാസിന്റ്‌റേയും,ഡോ അരവിന്ദന്റ്‌റേയും നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം രോഗികളെ ശുശ്രൂഷിക്കാന്‍ സജ്ജരായിരുന്നു. ഒന്ന് ഞാന്‍ പറയാം,തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലെ ഇത്രയും, സജ്ജീകരണങ്ങളും വിദഗ്ധരും, മറ്റെവിടേയുമില്ല. നിസ്വാര്‍ത്ഥ സേവനത്തിന്റ്‌റെ മകുടോദാഹരണമാണ് അവിടം.എല്ലാ രോഗികളും അവിടെ സമന്മാരാണ്.. എല്ലാവരേയും,ഒരേ കരുതലില്‍ .വലുപ്പ ചെറുപ്പമില്ല..വെന്റ്‌റിലേറ്ററിലെ ആദ്യ ദിനങ്ങളില്‍,എന്റ്‌റെ ശരീരത്ത് സൂചികളുടെ പറുദീസയായിരുന്നു..എന്നും രക്ത സാമ്ബിളുകള്‍ എടുത്തുകൊണ്ടേയിരുന്നു.മരുന്നും മറ്റും ട്രിപ്പിലൂടെ ഒഴുകി..എന്റ്‌റെ മുന്നില്‍ കിടന്നിരുന്ന ഒരമ്മച്ചിയുടെ മരണം ഞാന്‍ കണ്ടു.. പിന്നെയും രണ്ട് മൂന്ന് മരണങ്ങള്‍.മനസ്സ് വല്ലാണ്ട് അസ്വസ്തമായി.. അന്ന് മലയാളത്തിന്റ്‌റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാന്‍ കണ്ടു..എന്റ്‌റെ മൂന്ന് ബെഡ്ഡ്

അകലെ..ടീച്ചര്‍ അവശയായിരുന്നു..രണ്ട് നാള്‍ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റ്‌റെ മുന്നിലൂടെ കടന്ന് പോകുന്നത്

തീരാത്ത വേദനയായി..ഞാനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ടീച്ചര്‍ക്ക്. പുനലൂര്‍ തൂക്ക്പാല സമരത്തില്‍ എന്റ്‌റെ ക്ഷണം സ്വീകരിച്ച് ടീച്ചര്‍ അന്നെത്തിയിരുന്നു. ടീച്ചര്‍ക്ക് യാത്രാ മോഴി..ഡോ. അനില്‍ സത്യദാസിന്റ്‌റെ നേതൃത്വത്തില്‍ എന്റ്‌റെ ആരോഗ്യ സ്ഥിതി മോണിറ്റര്‍ ചെയ്തു കൊണ്ടേയിരുന്നു.ദൈവത്തിന്റ്‌റെ കരസ്പര്‍ശം ചിലര്‍ക്ക് അവകാശപ്പെട്ടതാണ്.

അതില്‍ ചിലരാണ്,ഡോ ഷര്‍മ്മിദും,ഡോ അനില്‍ സത്യദാസും,ഡോ അരവിന്ദും,പിന്നെ എന്റ്‌റെ കൊച്ചാപ്പ ഡോ നസീറുദ്ദിനുമൊക്കെ.ഐ സിയു വിലെ അനുഭവം, ഒരെഴുത്തില്‍ തീരില്ല..അപ്രിയ സത്യങ്ങള്‍ എന്തിനെഴുതണം.സ്വന്തം ജീവന്‍ പോലും വകവെക്കാതെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമുണ്ട്.നമ്മുടെ നഴ്‌സ് സഹോദരിമാരും,ആരോഗ്യ പ്രവര്‍ത്തകരും..

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി ശ്രുശൂഷിക്കുന്ന അവര്‍ .അവരെ നമ്മള്‍ മലാഖമാര്‍

എന്ന് തന്നെ വിളിക്കണം..അതെ അവര്‍ ഭൂമിയിലെ മാലാഖമാര്‍ തന്നെ..നാലാം നാള്‍ വെന്റ്‌റിലേറ്ററിന്റ്‌റെ സഹായമില്ലാതെ ഓക്‌സിജന്‍ മാസ്‌ക്കിലേക്ക് എന്നെ മാറ്റി. അനുജന്‍ ഷാലു, P P E കിറ്റും ധരിച്ച് എന്നെ കാണാന്‍ അകത്ത് വന്നു..

അവന്റ്‌റെ മുഖം കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം അനുര്‍വചനീയമാണ്.. ഞാന്‍ അഡ്മിറ്റായ അന്ന് മുതല്‍ അവന്‍ പുറത്തുണ്ട്.. എന്റ്‌റെ രക്തം,എന്റ്‌റെ കരളിന്റ്‌റെ കരളാണവന്‍. ഷാലുവിനെ പോലെ ഒരനുജനും,എന്റ്‌റെ പൊന്നു പെങ്ങളായ ഷൈനയുമാണ് എന്റ്‌റെ ശക്തി എന്റ്‌റെ പുണ്യം.. ഷാലുവിനൊപ്പം പുറത്ത്,എന്റ്‌റെ ഹൃദയത്തിന്റ്‌റെ ഭാഗമായ,എന്റ്‌റെ ഉമ്മയുടെ സഹോദരന്‍ അഡ്വ ഷാഫി എന്തിനും ഏതിനും,എന്നുമെനിക്ക് താങ്ങും തണലുമാണദ്ദേഹം. ഞങ്ങള്‍ തമ്മില്‍ അധികം പ്രായ വ്യത്യാസമില്ലാത്തത് കൊണ്ട് തന്നെ,എല്ലാം തുറന്ന് പറയാന്‍ എനിക്കെന്നും അദ്ദേഹമുണ്ട്.ഞാന്‍ വക്കീലെ എന്നാണ് വിളിക്കാറ്.എന്റ്‌റെ ഭാര്യ ഫസീനക്കും,ഉമ്മാക്കും, ധൈര്യം നല്‍കിയതും വക്കീലാണ്..എന്റ്‌റെ നന്മ എന്റ്‌റെ ഉയര്‍ച്ച അത് മാത്രമാണ് അഡ്വ ഷാഫിയുടെ സന്തോഷം..പിന്നെ മറ്റൊരാള്‍ എന്റ്‌റെ കസിന്‍..എന്റ്‌റെ കളിക്കൂട്ടുകാരന്‍,എന്റ്‌റെ ചങ്ക് നിയാസ്.. ഇവരെല്ലാലരും,രാവും പകലും

എന്റ്‌റെ പുറത്തേക്കുളള വരവിന് വേണ്ടിയുളള കാത്തിരുപ്പിലായിരുന്നു.. അദ്ഭുതകരമായ മാറ്റം,അങ്ങനെയാണ് ഡോക്ടര്‍ വിശേഷിപ്പിച്ചത്. നിമോണിയ വളരെ ചെറിയ തോതിലാണ് ബാധിച്ചത്.അത് തുടക്കത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കി..

ഞാനൊരു കമ്മ്യൂണിസ്റ്റാണ്.അത് പോലെ ഒരു വിശ്വാസിയും..എന്റ്‌റെ ഉമ്മയുടെ പ്രാര്‍ത്ഥനകള്‍ക്ക് നാഥന്‍ ഉത്തരം നല്‍കി സര്‍വ്വശക്തന്റ്‌റെ അപാരമായ കരുതലും,അനുഗ്രഹവും എനിക്ക് ലഭിച്ചു..നിസ്‌ക്കാര പായയിലിരുന്ന് എന്റ്‌റെ,ഉമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്‌ബോള്‍,ഐ സി യു വിലെ മരവിപ്പ് വീണ അന്തരീക്ഷത്തില്‍,ഒരമ്മയുടെ കരുതലും വാത്സല്ല്യവും ഞാനനുഭവിച്ചറിഞ്ഞു.ജീവിതത്തില്‍ കണ്ടിട്ടില്ലാത്തആരോഗ്യ പ്രവര്‍ത്തകയായ ലതി ചേച്ചിയിലൂടെ..സമയത്തിന് എനിക്കാഹാരം നല്‍കാനും,എന്നെ,ശുശ്രൂഷിക്കാനും എന്റ്‌റെ ഉമ്മയുടെ സ്ഥാനത്ത് ലതി ചേച്ചിയുണ്ടായിരുന്നു.ഞാനെങ്ങനെ മറക്കും..ചേച്ചിയെ.?എന്ത് ജാതി എന്ത് മതം. മാനവികതയാണ് ഏറ്റവും വലുത്.എന്റ്‌റെ നാട്ടിലെ, പുനലൂരില്‍ നിന്നും, ഒരു സഹോദരി,സിസ്റ്റര്‍ സ്മിത.എനിക്കൊരുപാട് ആശ്വാസമായിരുന്നു ആ സഹോദരി. സ : ശശിധരന്റ്‌റെ മകള്‍.എവിടെ നിന്നൊക്കെയാണ് എനിക്ക് സഹായം ലഭിച്ചതെന്നറിയില്ല.എല്ലാവരും ഞാന്‍ ആദ്യമായി കണ്ടവര്‍..മേല്‍ നേഴ്‌സുമാരായ,അനീഷ്,മിഥുന്‍ കൃഷ്ണ,അമല്‍..

ഒ പി യിലെ സെക്ക്യൂരിറ്റി പ്രിയ സഹോദരന്‍,അരുണ്‍ വെര്‍മ്മ.അങ്ങനെ പകരം വെക്കാനില്ലാത്ത എത്രയോ പേര്‍.

എട്ടാം നാള്‍,ഓക്‌സിജന്‍ സഹായമില്ലാതെ ഞാന്‍ ശ്വസിക്കാന്‍ തുടങ്ങി. രക്തത്തിലെ infection പൂര്‍ണ്ണമായി മാറി..

ജീവിതത്തിലേക്ക്, പതുക്കെ ഞാന്‍ തിരിച്ചുവരുന്നു എന്നുളളത്,അനുഭവിച്ചറിഞ്ഞു..

ഐ സി യു വില്‍ നിന്ന് മാറ്റാന്‍ ഡോക്ടര്‍ തീരുമാനിച്ചു.പേ വാര്‍ഡിലേക്ക് മാറ്റണമെങ്കില്‍ ബൈ സ്റ്റാന്‍ഡര്‍ വേണം.കോവിഡ് ഒ പി യാണ്.ആരും ധൈര്യം കാണിക്കില്ല.പക്ഷെ,വര്‍ഷങ്ങളായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന റഹീം ഒരു മടിയും കൂടാതെ എന്റ്‌റെ ബൈ സ്റ്റാന്‍ഡര്‍ ആകാന്‍ എത്തി.പേ വാര്‍ഡിലേക്ക് മാറിയ ദിവസം, ഞാന്‍ സൂര്യപ്രകാശം കണ്‍കുളിര്‍ക്കെ കണ്ടു..വീണ്ടും അഞ്ച് ദിവസം കൂടി ഒ പി യില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.ശബ്ദ നിയന്ത്രണവും ഏര്‍പ്പെടുത്തി. റൂമില്‍ വന്ന ദിവസം, ഏറ്റവും ദുഖകരമായ വാര്‍ത്ത ഞാന്‍,അറിഞ്ഞു..അനില്‍ നെടുമങ്ങാട് ഇനിയില്ല എന്ന സത്യം താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേര്‍പ്പാട്..എത്ര നേരം ഞാന്‍ കരഞ്ഞു എന്നെനിക്കറിയില്ല .എന്റ്‌റെ സഹോദര തുല്ല്യന്‍.അവന്‍ നല്ല നടനായിരുന്നു.ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നല്ല നടന്‍..ആഴ്ച്ചയിലൊരിക്കല്‍,നിഷാദിക്ക എന്ന വിളി ഇനിയില്ല..എന്തിനാടാ അനിലേ നീ ഇത്രയും വേഗം..ജീവിതം അങ്ങനെയാണ്..ഇന്നെന്റ്‌റെ വീട്ടിലെ ഉമ്മറത്ത്ഇരുന്ന്ഈ കുറിപ്പെഴുതുമ്‌ബോള്‍..ഒരുപാട് സുമനസ്സുകളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.

എന്റ്‌റെ പാര്‍ട്ടീ സെക്രട്ടറി സ: കാനം രാജേന്ദ്രന്‍,സ: മുല്ലക്കര രത്‌നാകരന്‍,സി പി എം നേതാക്കളായ സ S ജയമോഹന്‍,ഏരിയാ സെക്രട്ടറി,S ബിജു,സി പി ഐ നേതാക്കളായ,ആര്‍ രാധാകൃഷ്ണന്‍ ‚വി പി ഉണ്ണികൃഷ്ണന്‍,ഐ മന്‍സൂര്‍,കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌റ്,അനില്‍ കുമാര്‍,ജില്ലാ പഞ്ചായത്ത് മെമ്ബര്‍ ഷാജി സാര്‍,എസ് എം ഖലീല്‍,കോണ്‍ഗ്രസ്സ് എസ്സ് സംസ്ഥാന സെക്രട്ടറി ധര്‍മ്മരാജന്‍ സാര്‍,പുനലൂരിലെ വ്യവസായിയായ,കുമാര്‍ പാലസിലെ സതീഷണ്ണന്‍,വിജയകൃഷ്ണ ജുവല്ലേഴ്‌സിലെ വിജയഅണ്ണന്‍..അങ്ങനെ ഒരുപാട് പേര്‍..

കുഞ്ഞ് നാള്‍ മുതല്‍ എന്നെ വാത്സല്ല്യത്തോടെ സ്‌നേഹിക്കുന്ന,ഡോക്ടര്‍ ഷര്‍മ്മിദിന്റ്‌റെ ഭാര്യാ മാതാവ് മുംതാസിത്ത.ഇവരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ഒരുപാട് അനുഗൃഹം എനിക്ക് നല്‍കി.സുഹൃത്തുക്കള്‍ പവിഴ മുത്തുകളാണ്..വിപുലമായ സൗഹൃദവലയം എനിക്കുണ്ട്..എന്റ്‌റെ സുഹൃത്തുക്കളായ,മാധ്യമ പ്രവര്‍ത്തകന്‍,നാരായണ മൂര്‍ത്തി,ഡൊ അമല ആനീ ജോണ്‍,N ലാല്‍ കുമാര്‍.അവരുടെയൊക്കെ സമയോചിതമായ ഇടപെടലുകള്‍ മറക്കാന്‍ കഴിയില്ല.

കൂടെ പടിച്ച എബി മാമ്മനും,ഭാര്യ സിലുവും,രാജേഷ് കെ യു„ഷ്യാം എബ്രഹാം ‚എന്റ്‌റെ സഹോദരി ഗംഗയും,സഹോദരന്‍ വിനോദും,സ്‌ക്കൂള്‍ / കോളജ് സൗഹൃദങ്ങളും എല്ലാം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതും നന്ദിയോടെ സ്മരിക്കട്ടെ.

ശബ്ദ നിയന്ത്രണത്തിലാണ്.ഒരുമാസം പൂര്‍ണ്ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നു ഡോക്ടര്‍മാര്‍.പൊതു പരിപാടികളില്ല.

സമൂഹ മാധ്യമങ്ങളിലൂടെ നമ്മുക്ക് സംവേദിക്കാം.എല്ലാവര്‍ക്കും നല്ലത് മാത്രം ആശംസിക്കുന്നു..

N B

കോവിഡ് നിസ്സാരമല്ല.ജാഗൃത വേണം.മാസ്‌ക്ക് ധരിക്കണം.സാമൂഹിക അകലം പാലിക്കണം..

cp-webdesk

null
null