എൺപതുകളിലും തൊണ്ണൂറുകളിലു ആയി തമിഴിൽ രജനി-കമൽ യുഗം കത്തി നിൽക്കുന്ന സമയത്താണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് ഒരാൾ ഉയർന്നു വരുന്നത്.. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായ് അവതരിച്ച അയാൾ.. പതിയെ നായകനായി അദ്ദേഹത്തിന്റെ താരപദവി അരക്കിട്ടുറപ്പിച്ചു. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയ ആ ചിത്രം.. അതെ വിജയകാന്ത്.. അതൊരു വെറും പേരല്ല ഒരു കാലഘട്ടത്തിന്റെ വീരനായകനോടുള്ള അടങ്ങാത്ത ആവേശത്തിന്റെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു അത്.
![](https://cinemapranthan.com/wp-content/uploads/2023/12/FB_IMG_1703747872406.jpg)
മേൽപ്പറഞ്ഞ പോലെ രജനി-കമൽ യുഗം കത്തി നിൽക്കുന്ന സമയത്താണ് അവരോട് കട്ടക്ക് പിടിച്ച് നിന്ന് തന്‍റേതായ ആരാധകവൃന്ദത്തെ അദ്ദേഹം സൃഷ്ടിച്ചെടുത്ത് അയാൾ തേരോട്ടം നടത്തുന്നത്.. സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ക്ഷോഭിക്കുന്ന നായകനായി അയാൾ തിരശീലയിൽ നിറഞ്ഞാടി..കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അദ്ദേഹം മാറി താരമായിരുന്നെങ്കിലും ഒരു സൂപ്പർ താരമായി വിജയകാന്ത് മാറുന്നത് അദ്ദേഹത്തിന്റെ നൂറാം ചിത്രമായ ‘ക്യാപ്റ്റൻ പ്രഭാകർ’ ലൂടെ ആണ്. ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് ‘ക്യാപ്റ്റൻ പ്രഭാകർ’ അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ക്യാപ്റ്റനെന്ന് ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങുന്നതും.
നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി ഏതാണ്ട് 154 ചിത്രങ്ങളിൽ വിജയകാന്ത് അഭിനയിച്ചു. മാത്രമല്ല ഒരു വര്ഷം 18 സിനിമകൾ വരെ അഭിനയിച്ച നായക നടൻ. തമിഴ് സിനിമയിൽ അധികമാർക്കും ഇല്ലാത്ത പ്രത്യേകത അദ്ദേഹത്തിന്റെ പേരിലുണ്ട്.
2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.. ഇതിനിടയിൽ പതിയെ രാഷ്ട്രീയത്തിലേക് ചുവടുമാറ്റുമ്പോഴാണ് വിജയകാന്ത് എന്ന സൂപ്പർ താരത്തിന് പ്രേക്ഷക പ്രീതി കുറഞ്ഞു തുടങ്ങുന്നത്.പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കെ. എൻ. അല്അഗർസ്വാമിയും, ശ്രീമതി ആണ്ടാൾ എന്നിവരാണ് മാതാപിതാക്കൾ.
![](https://cinemapranthan.com/wp-content/uploads/2023/12/image-1.jpg)
1994-ൽ എം.ജി.ആർ പുരസ്കാരം, 2001-ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.