Cinemapranthan
null

‘ദേശ വംശ വ്യതിരിക്തകൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തിൻ്റെ ഏകതയുടെ രാഷ്ട്രീയം’ ആണ് ‘നൻപകൽ നേരത്ത് മയക്കം’; റഫീക്ക് അഹമ്മദ്

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഈ ചിത്രത്തിന് സുപ്രധാന സ്ഥാനമുണ്ടാവുമെന്ന് പറയേണ്ടതില്ല

null

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻ പകൽ നേരത്ത് മയക്കം’ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മികവാർന്ന ദൃശ്യ ഭംഗിയിൽ ഒരുക്കിയെടുത്ത ചിത്രം ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്നെയാണ്. നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ‘നൻപകൽ നേരത്ത് മയക്കം’ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. ‘ദേശ വംശ വ്യതിരിക്തകൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തിൻ്റെ ഏകതയുടെ രാഷ്ട്രീയം ഈ ചിത്രത്തിലുണ്ടെന്ന്’ റഫീക്ക് അഹമ്മദ് കുറിക്കുന്നു. സമൂഹ മാധ്യമത്തിൽ റഫീഖ് അഹമ്മദ് പങ്ക് വെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പ് വായിക്കാം

“ഒരു കവിത കവിതയായിരിക്കുന്നത് അതിന് മറ്റൊന്ന് ആവാൻ പറ്റാതിരിക്കുമ്പോഴാണെന്നു തോന്നുന്നു. എല്ലാ കലാരൂപങ്ങളുടെയും കാര്യത്തിൽ ഇങ്ങനെ ഒന്നുണ്ട്. ഒരു പക്ഷെ ഇത് പഴയ ഒരു ആശയമായിരിക്കാം. നൻ പകൽ മയക്കം എന്ന സിനിമ എന്നെ തൊടുന്നത് ഈ വിധമാണ്.

വിജനതകളിലൂടെ ഇഴയുന്ന തീവണ്ടിയിൽ, ഇടക്കിടെ കണ്ണിൽ പെട്ട് മറയുന്ന ചെറിയ ഊരുകളുടെ കാഴ്ചയിൽ, ഏകാന്ത യാത്രകളിൽ, എവിടെയെങ്കിലും വണ്ടി നിൽക്കുമ്പോൾ, വണ്ടിയിൽ അവനവനെ സ്വയം ഉപേക്ഷിച്ച് പോകണമെന്ന്, മൺ വഴിയിലൂടെ പോകുന്ന ഏതാേ ആളുടെ സൈക്കിളിനു പിറകിൽ കയറിക്കൂടണമെന്ന് പലരെപ്പോലെ എനിക്കും തോന്നിയിട്ടുണ്ട്. വരും വരായ്കകളുടെ ഓർമ്മത്തെറ്റുകൾ പതുങ്ങുന്ന De Javu നാൽക്കവലകൾ എന്നെയും വശീകരിക്കാറുണ്ട്. നൻ പകൽ മയക്കത്തിൻ്റെ രഹസ്യം കാൽപനിക മതി ഭ്രമമോ, മാജിക്കൽ റിയലിസമോ, ഫാൻ്റസിയോ തുടങ്ങിയ വിശകലനങ്ങളിൽ മുങ്ങിത്താഴാൻ താൽപര്യമില്ല.

ദേശ വംശ വ്യതിരിക്തകൾക്കപ്പുറത്ത് മനുഷ്യ ജീവിതത്തിൻ്റെ ഏകതയുടെ രാഷ്ട്രീയം ഈ ചിത്രത്തിലുണ്ടെന്ന് തോന്നി. ഒരു പുരാതന സംസ്കാരത്തിൻ്റെ ആഴത്തിലേക്ക് എത്തിനോക്കിപ്പിക്കുന്ന പഴന്തമിഴ് പാട്ടുകളുടെ പശ്ചാത്തലീകരണം വെറുമൊരു ഗൃഹാതുരത്വ നിർമ്മിതി അല്ലെന്നും തോന്നി. അനിശ്ചിതത്വവും അപ്രതീക്ഷിതത്വങ്ങളും വലയം ചെയ്ത കടങ്കഥ തന്നെ ജീവിതമെന്ന ദർശനവും, യുക്തിയും അയുക്തിയും തമ്മിലുള്ള കുഴമറിച്ചിലും, നാഗരിക / ഗ്രാമ ജീവിത അസ്വസ്ഥതകളുമെല്ലാം ഈ വിധം ഗൂഢമായി പറയുന്ന മലയാള സിനിമ വേറെ കണ്ടില്ല.

അകപ്പെട്ടു പോയതായി തോന്നിക്കുന്ന ത്രിമാനതയുള്ള ഒന്നാന്തരം ഫ്രെയിമുകൾ, നടനമെന്ന് തോന്നുകയേ ചെയ്യാത്ത ചടുല സ്വാഭാവികത. എല്ലാം കൊണ്ടും ഇഷ്ടപ്പെട്ടു ഈ പകൽ മയക്കം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഈ ചിത്രത്തിന് സുപ്രധാന സ്ഥാനമുണ്ടാവുമെന്ന് പറയേണ്ടതില്ല. കൂട്ടത്തിൽ മുത്തിനെ അവതരിപ്പിച്ച അഭിനേത്രി ഒരു മുത്ത് തന്നെ എന്നും സംശയമില്ല.”

cp-webdesk

null
null