Cinemapranthan
null

സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ തിയറ്ററുകൾ അടച്ചിടുമെന്ന തീരുമാനത്തിൽ ഫിലിം ചേംബർ

സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഫിലിം ചേംബർ അടിയന്തര യോഗം ചേരുന്നത്

null

സെക്കൻഡ് ഷോ അനുവദിക്കാത്തതിനെ തുടർന്ന് സിനിമാ തിയറ്ററുകൾ അടച്ചിടുമെന്ന തീരുമാനമെടുത്ത് ഫിലിം ചേംബർ. മലയാള സിനിമാ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് അയച്ചിരുന്നു. എന്നാൽ ഇതിന് സർക്കാർ മറുപടി നൽകിയിട്ടില്ല. തുടർന്ന് തീരുമാനമെടുക്കാൻ ഫിലിം ചേംബർ അടിയന്തര യോഗം ഇന്ന് കൊച്ചിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് ആശ്വാസകരമായിരുന്നെങ്കിലും, സിനിമ മേഖല പഴയ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് ഫിലിം ചേംബർ കത്തിൽ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ വിനോദ നികുതി ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നാണ് ഫിലിം ചേംബറിന്റെ ആവിശ്യം.

തിയറ്റർ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കൻഡ് ഷോയില്‍ നിന്നായതു കൊണ്ട് തിയറ്ററിൽ സെക്കന്റ് ഷോ അനുവദിക്കണമെന്ന് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിനോദ നികുതി ഇളവ് തുടർന്നും നൽകുകയും സെക്കൻഡ് ഷോ അനുവദിക്കുകയും ചെയ്താൽ റിലീസുകൾ സാധാരണ നിലയിൽ ആക്കാമെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇതേ തുടർന്ന് മാർച്ച് നാലിന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റി വെയ്ക്കുകയും ചെയ്തു.

നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. മന്ത്രി എ കെ ബാലൻ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും തിയറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത് അടക്കമുള്ള തീരുമാനം ഇന്ന് യോഗത്തിൽ ഉണ്ടായേക്കും. നിർമാതാക്കളും വിതരണക്കാരും യോഗത്തിൽ ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

cp-webdesk

null
null