Cinemapranthan
null

“സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും”

നിത്യതയുടെ എട്ടാമാണ്ടിൽ തിലകനെ മകൻ ഷമ്മി തിലകൻ യേശു ക്രിസ്തുവിനോട് ഉപമിക്കുകയാണ്

null

മലയാള സിനിമയുടെ തിലകക്കുറി മാഞ്ഞു പോയിട്ട് ഇന്ന് എട്ടു വർഷം. അഭ്രപാളികളിൽ അഭിനയത്തിന്റെ വിവിധ തലങ്ങളിലൂടെ തിലകൻ സഞ്ചരിക്കുമ്പോൾ ഒരു വിസ്മയത്തിലെന്ന പോലെയെ നോക്കിയിരിക്കാൻ കഴിയുകയുള്ളു. അഭിനയം എന്ന വാക്ക് ഒരൊറ്റ പേരിലേക്ക് ചുരുങ്ങി പോകും തിലകൻ എന്ന അതുല്യ പ്രതിഭക്ക് മുന്നിൽ.

സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ ആരെയും പേടിക്കാത്ത തിലകന് അവസാന നാളുകളിൽ തന്റെ ശ്വാസത്തിലലിഞ്ഞു ചേർന്ന കല പോലും വിലക്കപ്പെട്ടു. അഭിപ്രായങ്ങള്‍ ഉറക്കെ പറയാൻ മടി കാണിക്കാത്തത് കൊണ്ട് തന്നെ ശത്രുക്കളെ നേടാനും പ്രയാസമുണ്ടായില്ല. മലയാള സിനിമയിൽ നിന്നെല്ലാ ഈ ലോകത്തു നിന്ന് തന്നെ വിലക്കിയാലും കലയുള്ളിടത്തോളം കാലം തിലകൻ എന്ന പേരും അനശ്വരമായി നിൽക്കും.. ‘യേശു ക്രിസ്തു’വിനെ പോലെ.. നിത്യതയുടെ എട്ടാമാണ്ടിൽ തിലകനെ മകൻ ഷമ്മി തിലകൻ യേശു ക്രിസ്തുവിനോട് ഉപമിക്കുകയാണ്.

ഷമ്മി തിലകന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

പ്രണാമം

വേർപിരിയലിന്റെ എട്ടാം വർഷം.
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..!
അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു.
തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു.
നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും, സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു.
അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്‍കരുണം വിചാരണ ചെയ്‍തു
പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു.
പക്ഷേ അവൻ #സത്യമാണ് ജയിക്കേണ്ടത് എന്ന തന്റെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു.
സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും. അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല.
അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും.
പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. സുമനസ്സുകളിൽ അവർ വിസ്‍മരിക്കപ്പെടും.
എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ, സത്യം തുറന്നുപറഞ്ഞവർ,
അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്‍മരിക്കപ്പെടുക തന്നെ ചെയ്യും.
അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി.
ബൈബിളിൽ പറയുന്നത് ഇപ്രകാരം,
നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല.
അവന്റെ സ്‍മരണ എന്നേക്കും നിലനിൽക്കും.
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല.
അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്.
അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും.
അവൻ ഭയപ്പെടുകയില്ല.
അവൻ ശത്രുക്കളുടെ പരാജയം കാണുന്നു.
[സങ്കീർത്തനങ്ങൾ 112-ൽ ആറ് മുതൽ എട്ട്]

cp-webdesk

null
null