Cinemapranthan
null

‘നഖക്ഷതങ്ങൾ മുതൽ മയൂഖം’ വരെ മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ ബോംബൈ രവിയുടെ ഓർമ്മദിനം

null

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ ‘രവിശങ്കർ ശർമ്മ’.. മലയാളികളുടെ പ്രിയപ്പെട്ട ബോംബൈ രവി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വ്യാഴവട്ടമാവുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ഗുജറാത്തി ഭാഷകളിലായി ഇരുനൂറ്റി അൻപതോളം ചലച്ചിത്രങ്ങൾക്ക് സംഗീതം പകർന്ന ബോബൈ രവിയുടെ വിയോഗം ഇന്ത്യൻ സംഗീത ശാഖക്കൊപ്പം മലയാളികൾക്കും ഒരു തീരാനഷ്ട്ടം ആണ്. അത്രത്തോളം മികച്ച ഗാനങ്ങളിലൂടെ മലയാളത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം

1926 മാർച്ച് 3-ന് ഡൽഹിയിൽ ജനിച്ച രവി ശങ്കർ അച്ഛൻ പാടുന്ന ഭജനുകളിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. ഹാർമോണിയം ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ സ്വയം അഭ്യസിച്ചു. കുടുംബം പുലർത്താനായി ഇലക്ട്രീഷ്യനായും പണിയെടുത്തു. 1950-ൽ ബോംബെയിൽ എത്തിയ ശേഷമാണ് പ്രൊഫഷണൽ ഗായകനാകുന്നത്. പാടാൻ നന്നായി അറിയാമായിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെയുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. സ്വന്തമായി വീടില്ലാത്തതിനാൽ പലപ്പോഴും തെരുവോരങ്ങളിൽ അന്തിയുറങ്ങേണ്ടതായി വന്നു. മിക്കപ്പോഴും മലാഡ് റെയിൽവേ സ്റ്റേഷനായിരുന്നു രാത്രികാല താവളം.

ഇതിനിടെ രവിയുടെ സംഗീത പ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാർ 1952-ൽ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയിൽ, വന്ദേമാതരം’ ഗാനത്തിന്റെ പിന്നണി പാട്ടുകാരിൽ ഒരാളായി തിരഞ്ഞെടുത്തു. പിന്നീട് നാഗിൻ എന്ന സിനിമയിൽ ഹാർമോണിയം വായിച്ച രവി സംഗീത വിസ്മയം സൃഷ്ടിച്ചു. 1954-ൽ വചൻ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തിൽ അരങ്ങേറ്റം നടത്തിയത്. ചൗധ്‌വി കാ ചാന്ദ്(1960), ഗുംറാ(1963), ദോ ബദൻ(1966), ഹംരാസ്(1967), ആംഖേൻ(1968), നിക്കാഹ് (1982) തുടങ്ങിയവ രവിയുടെ ഹിറ്റുകളിൽ ഉൾപ്പെടുന്നു. ചൗധ്‌വി കാ ചാന്ദ്-ൽ റഫി ആലപിച്ച ‘ചൗധ്‌വി കാ ചാന്ദ് ഹോ’ എന്ന ഗാനം രവിയുടെ മാസ്റ്റർപീസുകളിൽ ഒന്നായി കരുതപ്പെടുന്നു. ‘ആജ് മേരെ യാർ കി ഷാദീ ഹേ’, ‘ബാബുൽ ദുവായേൻ ലേതീ ജാ’ തുടങ്ങിയ രവിയുടെ ഗാനങ്ങൾ ഒരു കാലത്ത് വിവാഹ ആഘോഷ വേളകളിൽ ഉപയോഗിച്ചിരുന്നു. ആശാ ഭോസ്ലെയുടെ സംഗീത ജീവിതത്തിൽ നിർണ്ണായക പങ്കുവെച്ചത് രവിയുടെ ‘തോരാ മൻ ദർപ്പൻ’ തുടങ്ങിയ ഗാനങ്ങളായിരുന്നു. മഹേന്ദ്ര കപൂറിനെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത ഗായകനാക്കിയതിലും രവിക്ക് പങ്കുണ്ട്. ഘരാനാ, ഖാണ്ഡൻ എന്നീ ചിത്രങ്ങളിലെ സംഗീതം യഥാക്രമം 1961-ലെയും 1965-ലെയും ഫിലിം‌ഫെയർ അവാർഡുകൾ ഇദ്ദേഹത്തിന് നേടി കൊടുത്തു. 1950-60കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യത്തിനു ശേഷം രവി 1975 മുതൽ 1982 വരെ സിനിമാ രംഗത്തു നിന്ന് വിട്ടു നിന്നു. 1984-ൽ തവൈഫ് എന്ന ഹിന്ദി ചിത്രത്തിൽ മഹേന്ദ്ര കപൂർ പാടിയ ‘യേ ഖുദായേ പാക് യേ റബ്-ഉൾ-കരീം’ എന്ന ഗാനത്തിന് രവി ഈണം പകർന്നു.

1986-ലാണ് ‘ബോംബെ രവി’ എന്ന പേരിൽ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകൻ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടി-യും മുംബൈയിലെത്തി നടത്തിയ ക്ഷണം[4] സ്വീകരിച്ചെത്തിയ അദ്ദേഹം നഖക്ഷതങ്ങൾ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഇതു ചിത്രയുടെ രണ്ടാമത്തെ ദേശീയ പുരസ്കാരമായിരുന്നു. 1986-ൽ ഹരിഹരന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലെ ‘സാഗരങ്ങളെ’, ‘ആ രാത്രി മാഞ്ഞു പോയി’ എന്നീ ഗാനങ്ങളും വലിയ ഹിറ്റുകളായി. തുടർന്ന് ഒരു വടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, മയൂഖം എന്നീ ഹരിഹരൻ ചിത്രങ്ങൾക്ക് കൂടി ബോംബെ രവി സംഗീതം പകർന്നു.

ചിത്രയെ മൂന്നാമത്തെ ദേശീയ പുരസ്കാരത്തിന് അർഹയാക്കിയതും രവിയുടെ തന്നെ സംഗീതമായിരുന്നു. വൈശാലി (1988) എന്ന ചിത്രത്തിലെ ‘ഇന്ദു പുഷ്പം ചൂടി നിൽക്കും രാത്രി’ എന്ന ഗാനമായിരുന്നു അത്. ഒ.എൻ.വി., യൂസഫലി കേച്ചേരി, കൈതപ്രം, കെ.ജയകുമാർ എന്നിവരുടെ വരികൾക്കാണ് മലയാളത്തിൽ ഇദ്ദേഹം പ്രധാനമായും സംഗീതം പകർന്നത്. നഖക്ഷതങ്ങൾ, പഞ്ചാഗ്നി, വൈശാലി, സുകൃതം എന്നീ ചിത്രങ്ങൾ ഒ.എൻ.വി-യുമായും സർഗം, പരിണയം, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്നിവ യൂസഫലിയുമായും ചേർന്നു പ്രവർത്തിച്ചു. വിദ്യാരംഭം, പാഥേയം എന്നിവ കൈതപ്രവുമായും ഒരു വടക്കൻ വീരഗാഥ, കളിവാക്ക് എന്നിവ ജയകുമാറുമായും ചേർന്ന് പ്രവർത്തിച്ച ചിത്രങ്ങളാണ്.

2005ൽ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകർന്ന അവസാനത്തെ മലയാള ചലച്ചിത്രം. 2012 മാർച്ച് 7-ന് 86ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

മലയാള ചലച്ചിത സംഗീതത്തിൽ മെഡലിയുടെ വസന്തകാലം തീർത്ത ബോബൈ രവി എന്ന പ്രതിഭയെ എങ്ങനെ വിലയിരുത്തണമെന്ന് അറിയില്ല. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

cp-webdesk

null
null