മലയാള സിനിമയുടെ അഭിനയ ചരിത്രത്തെ ‘നെടുമുടി വേണുവിന് മുൻപും പിൻപും’ എന്ന് വേണമെങ്കിൽ തരംതിരിക്കാം. 1948 മെയ് 22-ന് ആലപ്പുഴയിലെ നെടുമുടിയിൽ ജനിച്ച കെ. വേണുഗോപാൽ എന്ന നെടുമുടി വേണു, കലാലയ ജീവിതത്തിൽ സുഹൃത്തായ ഫാസിലിനൊപ്പമാണ് കലാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. സിനിമ ലക്ഷ്യമായിട്ടേയില്ലാതിരുന്ന അദ്ദേഹം നാടൻപാട്ട്, തനത് നാടകം, മൃദംഗം എന്നിവയിലെല്ലാം പ്രാവീണ്യം നേടിയിരുന്നു. കാവാലം നാരായണപ്പണിക്കരുടെ നാടക ക്യാമ്പിലെ സൗഹൃദങ്ങളാണ് വേണുവിനെ സിനിമയിലെത്തിക്കുന്നത്. ജി. അരവിന്ദന്റെ ‘തമ്പ്’ (1978) എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അദ്ദേഹം പിന്നീട് ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രതിഭകളുടെ ചിത്രങ്ങളിലൂടെ സ്വാഭാവിക അഭിനയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു.

അരനൂറ്റാണ്ടോളം നീണ്ട സിനിമാജീവിതത്തിൽ അഞ്ഞൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം അവിസ്മരണീയമായ വേഷങ്ങൾ കൈകാര്യം ചെയ്തത്. ‘വിടപറയും മുമ്പേ, യവനിക, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, വന്ദനം, മണിച്ചിത്രത്താഴ്, മാർഗം’ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനം അന്യഭാഷാ പ്രതിഭകളെപ്പോലും വിസ്മയിപ്പിച്ചു. “അയാൾ നെടുമുടി അല്ല, അഭിനയത്തിന്റെ കൊടുമുടിയാണ്” എന്ന് ശിവാജി ഗണേശനും, “തമിഴിലേക്ക് വരൂ, ഞാൻ നിങ്ങളുടെ സെക്രട്ടറിയാകാം” എന്ന് കമൽഹാസനും പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് തെളിവാണ്. അഭിനയത്തിന് പുറമെ ‘പൂരം’ എന്ന സിനിമ സംവിധാനം ചെയ്യുകയും, ‘കാറ്റത്തെ കിളിക്കൂട്’, ‘തീർഥം’ ഉൾപ്പെടെയുള്ള പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കുകയും ചെയ്തുകൊണ്ട് സിനിമയുടെ അണിയറയിലും അദ്ദേഹം മികവ് തെളിയിച്ചു. കൂടാതെ ‘കൈരളി വിലാസം ലോഡ്ജ്’, ‘ജ്വാലയായ്’ തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായി.

അസാധാരണമായ ഈ അഭിനയ മികവിന് മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും, ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും, ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വ്യക്തിജീവിതത്തിൽ സുശീലയായിരുന്നു ഭാര്യ; ഉണ്ണി, കണ്ണൻ എന്നിവർ മക്കളാണ്. ഹാസ്യം, ഗൗരവം, വില്ലത്തരം തുടങ്ങി ഏത് കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ അവതരിപ്പിച്ച ആ സിനിമാവസന്തം 2021 ഒക്ടോബർ 11-നാണ് വിടപറഞ്ഞത്. മലയാള കലാലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്; പകരം വെയ്ക്കാനില്ലാത്ത ആ അഭിനയപ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ സിനിമാപ്രാന്തന്റെ പ്രണാമം.






