വെള്ളിത്തിരയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത വിസ്മയ പ്രതിഭ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്ന് 16 വർഷം തികയുന്നു. നിഷ്കളങ്കമായ ചിരിയിലൂടെയും തനതായ അഭിനയ ശൈലിയിലൂടെയും മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ അദ്ദേഹം, നടൻ എന്നതിലുപരി മികച്ച സംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാലോകത്ത് നിറഞ്ഞുനിന്നത്. 1972-ൽ ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹനീഫ, പിന്നീട് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹാസ്യനടന്മാരിൽ ഒരാളായി മാറി.
കിരീടത്തിലെ ‘ഹൈദ്രോസ്’, പഞ്ചാബി ഹൗസിലെ ‘ഗംഗാധരൻ മുതലാളി’, പുലിവാൽ കല്യാണത്തിലെ ‘ധർമ്മേന്ദ്ര’, മീശമാധവനിലെ ‘ത്രിവിക്രമൻ’, സിഐഡി മൂസയിലെ ‘വിക്രമൻ’ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ. അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നായ ‘വാത്സല്യം’ സംവിധാനം ചെയ്തത് ഹനീഫയായിരുന്നു. ഭീഷ്മാചാര്യ, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. കടത്തനാടൻ അമ്പാടി, ലാൽ അമേരിക്കയിൽ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.
മലയാള സിനിമയിലെ മുൻനിര നായകന്മാർ മുതൽ പുതുമുഖങ്ങൾ വരെ എല്ലാവർക്കും ഹനീഫാക്ക പ്രിയപ്പെട്ടവനായിരുന്നു. പ്രതിഫലം നോക്കാതെ സിനിമകളിൽ അഭിനയിക്കാനും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനും അദ്ദേഹം എന്നും ശ്രദ്ധിച്ചു. 2010 ഫെബ്രുവരി രണ്ടിനാണ് ആ ചിരി മാഞ്ഞതെങ്കിലും, അദ്ദേഹം ബാക്കിവെച്ച കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളെ അദ്ദേഹം ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു






