ടൈംസ് മാഗസിന്റെ വുമൺ ഓഫ് ദി ഇയർ 2025ന്റെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വനിതയാണ് ജീവശാസ്ത്രജ്ഞയും വന്യജീവി സംരക്ഷകയുമായ പൂർണിമ ദേവി ബർമൻ. അസാമാന്യ പ്രവർത്തികൾ കൊണ്ട് ലോകത്തിന്റെ വളർച്ചക്കും ഭാവിക്കുംവേണ്ടി നിരന്തരം പ്രവൃത്തിച്ചുകൊണ്ടിരുന്ന 13 വനിതകളെയാണ് ടൈംസ് മാഗസിൻ ആദരിച്ചത്. അതിൽ ഒരേ ഒരു ഇന്ത്യൻ വനിതയാണ് പൂർണിമ ദേവി ബർമൻ

അസമിലെ കാൺപൂരിൽ ജനിച്ച പൂർണിമ ദേവി ബർമൻ പരിസ്ഥിതി ശാസ്ത്രത്തിലാണ് വിദ്യാഭ്യാസം നേടിയത്. തുടർന്ന് പൂർണമായും പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിയുകയായിരുന്നു
വംശനാശഭീഷണി നേരിടുന്ന ‘ഗ്രേറ്റർ അഡ്ജ്യൂട്ടന്‍റ് സ്റ്റോർക്ക്’ എന്ന കൊക്കിന്‍റെ സംരക്ഷണത്തിനായി “ഹർഗില്ല ആർമി” എന്ന സ്ത്രീ കൂട്ടായ്മ ഇവർ രൂപീകരിച്ചിരുന്നു. 10,000 സ്ത്രീകൾ ഉൾപ്പെടുന്നതാണ് ഈ സംഘം. ജനങ്ങൾക്ക് കൊക്കുകളോടുള്ള മനോഭാവം മാറ്റുന്നതിൽ ഇവർ വലിയ പങ്കു വഹിച്ചു. “ഹർഗില്ല ആർമി” യുടെ നേതൃത്വത്തിൽ പക്ഷികളുടെ കൂട് സംരക്ഷിക്കുകയും പരിക്കു പറ്റിയ പക്ഷികളെ പുനരധിവസിപ്പിക്കുകയും ചെയ്തു. കൊക്കുകളെ സംരക്ഷിക്കുക മാത്രമല്ല സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിലും പൂർണിമ ദേവി ബർമൻ നിരവധി സംഭാവനകൾ നൽകി
രാജ്യത്തെ സ്ത്രീകൾക്കുള്ള ഉന്നത സിവിലിയൻ ബഹുമതിയായ നാരി ശക്തി പുരസ്കാരം 2017ൽ മുൻ രാഷ്ട്രപതി രാംനാദ് കോവിന്ദിൽ നിന്നും പൂർണിമ ദേവിക്ക് ലഭിച്ചിരുന്നു. ഗ്രീൻ ഓസ്‌കാർ എന്നറിയപ്പെടുന്ന വിറ്റ്‌ലി അവാർഡും ലഭിച്ചിരുന്നു. 2022ൽ ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരവും ലഭിച്ചു