തമിഴ് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ നീണ്ട ദ്വിമുഖ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻശക്തികളെ നിഷ്പ്രഭരാക്കി 110-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്ന ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (പെരമ്പൂർ, തിരുച്ചിറപ്പള്ളി) വൻ ഭൂരിപക്ഷത്തോടെയാണ് വിജയ് വിജയമുറപ്പിച്ചത്. തുടക്കം മുതൽ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ വിജയ്, തന്റെ സിനിമാ പ്രതിച്ഛായയെ ജനസ്വാധീനമുള്ള വോട്ടുകളാക്കി മാറ്റുന്നതിൽ പൂർണ്ണമായും വിജയിച്ചു. യുവജനങ്ങളുടെയും സ്ത്രീ വോട്ടർമാരുടെയും അഭൂതപൂർവ്വമായ പിന്തുണയാണ് ഈ അട്ടിമറി വിജയത്തിന് കരുത്തായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വിജയവാർത്ത പുറത്തുവന്നതോടെ തമിഴ്‌നാട്ടിലുടനീളം ടിവികെ പ്രവർത്തകർ ആവേശകരമായ ആഘോഷങ്ങളിലാണ്. അതേസമയം, കേവല ഭൂരിപക്ഷം ഉറപ്പാക്കാനും രാഷ്ട്രീയ കുതിരക്കച്ചവടം തടയാനും വിജയ് ചാണക്യതന്ത്രങ്ങൾ മെനയുകയാണ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ ഭരണവും സുതാര്യതയും വാഗ്ദാനം ചെയ്ത് അധികാരത്തിലേറുന്ന വിജയിക്ക് മുന്നിൽ പുതിയൊരു തമിഴ്‌നാട് കെട്ടിപ്പടുക്കുക എന്ന വലിയ വെല്ലുവിളിയാണുള്ളത്.






