ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍ക്ക് മലയാളത്തിൽ എക്കാലത്തും കാഴ്ചക്കാരുണ്ടായിട്ടുണ്ട്.കാലഘട്ടം മാറുന്നതിനനുസരിച്ച്,മലയാളിയുടെ കാഴ്ചാനുഭവങ്ങളെ,ശരീരം കൊണ്ട് മോഹിപ്പിച്ച അഭിനേത്രികൾ നിരവധിയാണ്. മാടിക്കുത്തിയ ലുങ്കിയും,ഇറക്കി വെട്ടിയ ബ്ലൗസും,കൊതിപ്പിക്കുന്ന അംഗവിക്ഷേപങ്ങൾ കൊണ്ടും അവർ കാലാകാലങ്ങളായി പ്രേക്ഷകരുടെ(പുരുഷപ്രേക്ഷകരുടെ)സ്വപ്നങ്ങളെയും കാമനകളേയും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു. ഇത്തരം നടികൾ,കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പല സിനിമകളും സാമ്പത്തികമായി വൻനേട്ടം കൊയ്തു. കേരളത്തിലെ യാഥാസ്ഥിതികമായ കുടുംബസങ്കല്പങ്ങൾ തകര്‍ത്തതിലും സ്ത്രീയെ കച്ചവടവത്കരിക്കുന്നതിലും ഈ ചിത്രങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.ബ്സ്ത്രീയെന്നാൽ സമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലർന്ന രൂപകങ്ങളായിരുന്നു എന്നതാണ് ഇത്തരം സിനിമകളിൽ മിക്കതും പറഞ്ഞു വച്ചത്. ഇത്തരം വേഷങ്ങൾ ചെയ്യുന്ന അഭിനേത്രികളെ കേവലം ഐറ്റം നമ്പർ താരങ്ങളായി മാത്രം അടയാളപ്പെടുത്തുന്ന നവസിനിമാകാലഘട്ടത്തിൽ ബി-ഗ്രേഡ് സിനിമകളിലെ അഭിനേതാക്കൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘കല്യാണരാത്രിയിൽ’ എന്ന സിനിമക്കാണ്. അമിതമായ രതിരംഗങ്ങൾ കൊണ്ടായിരുന്നില്ല അത്,മറിച്ച് ഹൊറർ രംഗങ്ങളാൽ സമ്പന്നമായത് കൊണ്ടായിരുന്നു അന്ന് ആ സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന വടക്കൻ പാട്ട് പ്രമേയമാകുന്ന ചിത്രങ്ങളിലും ശരീരപ്രദർശനത്തിന്റെ ധാരാളിത്തം ഉണ്ടായിരുന്നു
70കളിലും 80കളിലും ഭരതൻ,പി.ചന്ദ്രകുമാർ ഐ.വി.ശശി, ക്രോസ്ബെൽറ്റ് മണി,കെ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം രതിയെ വ്യത്യസ്തഭാവത്തിൽ മലയാള സിനിമയിൽ ആവിഷ്കരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ പരമ്പരാഗത വിജയഫോർമുലയുടെ ഭാഗമായിരുന്നു കാബറേ ഡാൻസ്,ബലാത്സംഗം,കിടപ്പറ രംഗങ്ങൾ തുടങ്ങിയവയെല്ലാം. പലപ്പോഴും സിൽക്ക് സ്മിത,ഡിസ്കോ ശാന്തി,അനുരാധ,മാധുരി,ജയമാലിനി,പ്രമീള,തുടങ്ങിയ നടികൾ ഇത്തരം രംഗങ്ങളിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരുന്നു. ജയഭാരതിയേയും ഉണ്ണിമേരിയേയും വിജയശ്രീയേയും പോലുള്ള അഭിനേത്രികൾ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ശരീരപ്രദർശനം നടത്തുന്ന രംഗങ്ങളിലും യഥേഷ്ടം അഭിനയിച്ചിരുന്നു.ഇതിനോടൊപ്പം ആ കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ,ഈറ്റ,ഇണ,തകര,രതിനിർവേദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളിയുടെ ആസക്തിയെ അക്കാലത്ത് പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന സിനിമകളായി മാറി
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സെക്സ് ഒരു പ്രധാന പ്രമേയമായി വരികയും അത് ചരിത്രമാകുകയും ചെയ്തത് 1988ൽ അഭിലാഷ നായികയായ ‘ആദ്യപാപം’ എന്ന ചിത്രത്തോടെയാണ്.പരിപൂർണ്ണ നഗ്നയായി വനാന്തരങ്ങളിൽ ഓടിനടക്കുന്ന അഭിലാഷയുടെ സമൃദ്ധമായ ചിത്രം ഇന്നും അന്നത്തെ യുവാക്കളുടെ ഓർമ്മകളെ ഉത്തേജിപ്പിക്കുന്നുണ്ടാകാം. ഹിന്ദി നടി ജൂഹി ചൗള നായികയാകാനിരുന്ന ആ സിനിമ സാമ്പത്തികമായി വൻ വിജയം കൈവരിച്ചതോടെ അത്തരം സിനിമകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് മലയാളസിനിമയിൽ കണ്ടത്.
അഭിലാഷയെ മുൻനിർത്തി നിരവധി സോഫ്റ്റ് പോൺ ചിത്രങ്ങൾ മലയാളത്തിൽ പിൽക്കാലത്ത് വന്നു. മധുവടക്കമുള്ള സീനിയർ നടന്മാരെ വച്ച് കുടുംബചിത്രങ്ങൾ ഒരുക്കി പ്രശസ്തനായ സംവിധായകൻ പി.ചന്ദ്രകുമാറാണ് അഭിലാഷയെ ഇത്തരം സിനിമകളുടെ ബ്രാൻഡ് അംബാസിഡറാക്കി മാറ്റുന്നതിൽ ചുക്കാൻ പിടിച്ചത്. അഭിലാഷയെ നായികയാക്കി കല്പനാ ഹൗസ്,രതിഭാവം,ജംഗിൾ ബോയ്,കാനനസുന്ദരി,തടവറയിലെ രാജാക്കന്മാർ തുടങ്ങി ആറിലധികം ചിത്രങ്ങൾ ചന്ദ്രകുമാർ സംവിധാനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചു. ചന്ദ്രകുമാറിന്റെ അനുജനും പിൽക്കാലത്ത് കമൽ അടക്കമുള്ള സംവിധായകരുടെ സ്ഥിരം ഛായാഗ്രഹകനുമായ പി.സുകുമാർ ആയിരുന്നു ഇത്തരം ശ്രേണിയിൽ പെട്ട ചില സിനിമകളിലെ നായകനായി അഭിനയിച്ചത്. ജഗതി,മാള തുടങ്ങി അക്കാലത്തെ മുഖ്യധാരാ സിനിമയിലെ പ്രമുഖരും ഇത്തരം സിനിമകളിൽ അഭിനയിച്ചിരുന്നു. ആദ്യപാപം തീർത്ത തരംഗം കെട്ടടങ്ങും മുൻപേ അതേ ജനുസ്സിൽ പെട്ട ‘ലയനം’ എന്ന ചിത്രം പുറത്തിറങ്ങുകയും വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ‘ഒന്നിന് പുറകെ മറ്റൊന്ന്’ എന്ന തന്റെ ആദ്യചിത്രം ശ്രദ്ധിക്കപ്പെടാതെ പോയ സംവിധായകൻ തുളസീദാസിന് വമ്പൻ മൈലേജ് നൽകിയ സിനിമയായിരുന്നു ലയനം. തെന്നിന്ത്യൻ Softporn സിനിമാചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ലയനം 1989 ലാണ് പുറത്തിറങ്ങിയത്.നേരത്തേ സൂചിപ്പിച്ചത് പോലെ അഡള്‍ട്സ് ഓണ്‍ലി വിഭാഗത്തിൽ ചാപ്പകുത്തി വന്ന ഈ സിനിമ,ഇത്തരം സിനിമകളുടെ സാമ്പ്രദായികമായ കഥാശൈലി തന്നെയാണ് പിന്തുടർന്നത്.മുതിര്‍ന്ന സ്ത്രീയും,അവരെക്കാൾ പ്രായക്കുറവുള്ള യുവാവും തമ്മിലുള്ള രതിയധിഷ്ഠിതമായ പ്രണയം. ഇങ്ങനെയൊരു വിഷയം ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായികയായി സില്‍ക്ക് സ്മിതയല്ലാതെ മറ്റൊരു നടിയെ ചിന്തിക്കുക പോലും സംവിധായകനെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഭർതൃമതിയായ യുവതിയുടെ വീട്ടിൽ അഭയം തേടി വരുന്നൊരു ചെറുപ്പക്കാരൻ അവളുമായി മാനസികമായി അടുക്കുകയും തുടർന്ന് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയവും രതിയും,ഒടുവിൽ അവരുടെ ബന്ധം ദുരന്തപര്യവസായിയായി കലാശിക്കുന്നതുമായിരുന്നു ലയനത്തിന്റെ പ്രമേയം. നടി ഉർവശിയുടെ അനുജൻ പ്രിൻസ്(നന്ദു)ആയിരുന്നു ചിത്രത്തിലെ കൗമാരക്കാരനെ അവതരിപ്പിച്ചത്.സംവിധായകന് തന്നെ തിരക്കഥയെഴുതിയ ‘ലയനം’ നിർമിച്ചത് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി.ചൗധരിയാണ്.സംഗീതം ജെറി അമല്‍ദേവും,ഛായാഗ്രാഹകന്‍ ബെന്നി ദയാളനുമായിരുന്നു. ചിത്രം തീയേറ്ററുകളില്‍ തരംഗമായി മാറി.ചിത്രം കാണാൻ ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ് പ്രദര്‍ശനശാലകളിലേക്കുണ്ടായത്. തമിഴ്, കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തി. ഹിന്ദിയിൽ ‘രേഷ്മ കി ജവാനി’ എന്ന പേരിലായിരുന്നു സിനിമ പ്രദർശനത്തിന് എത്തിയത്.ബ്ഹിന്ദിയിൽ ചിത്രത്തിന്റെ Uncensored Copy വ്യാപകമായി പ്രചരിച്ചത് ഒരു കാലത്ത് മലയാളസിനിമയെന്നാൽ ബി-ഗ്രേഡ് സിനിമയാണെന്ന ഉത്തരേന്ത്യൻ പൊതുസങ്കൽപ്പത്തെ ഊട്ടിയുറപ്പിക്കാനും കാരണമായി. സില്‍ക്ക് സ്മിതയുടെ താരമൂല്യവും കഥയ്ക്കനുയോജ്യമായ ദൃശ്യപരിചരണവും,ചെറുപ്പക്കാരെ കയ്യിലെടുക്കുന്ന ഗ്ലാമർ രംഗങ്ങളുമൊക്കെ ചിത്രത്തിന് വലിയ തോതിൽ സഹായകമായി. ആദിപാപത്തിലൂടെ തരംഗം തീർത്ത അഭിലാഷയുടെ സാന്നിധ്യവും സിനിമക്ക് ഗുണം ചെയ്തു.ദേവിക,വി.കെ.ശ്രീരാമന് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. നൂറ് ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച് ചിത്രം വലിയ കളക്ഷനുണ്ടാക്കി. A Rated സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ കടുത്ത വിഷാദരോഗിയായി തീർന്ന നന്ദു മയക്കുമരുന്നിന് അടിമയായതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമായതെന്ന വാർത്തയും അന്ന് സജീവമായിരുന്നു. മറ്റ് കാരണങ്ങളും നന്ദുവിന്റെ മരണത്തിന് കാരണമായി മാധ്യമങ്ങൾ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങി അധികനാൾ കഴിയുന്നതിന് മുൻപേ നന്ദു ജീവൻ വെടിഞ്ഞു. 7 വർഷത്തിന് ശേഷം സിൽക്ക് സ്മിതയും നന്ദുവിന്റെ പാത പിന്തുടർന്ന് ആത്മഹത്യയിൽ അഭയം പ്രാപിച്ചുവെന്നതാണ് ലയനം എന്ന സിനിമ സമ്മാനിച്ച അതിഭീകരമായ യാദൃച്ഛികത..!!!
ഒരു നടിയെന്ന നിലയിൽ സിൽക്ക് സ്മിത ഏറെ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു ലയനം. അവരുടെ ശരീരപ്രദർശനത്തിനും ലാസ്യഭാവങ്ങള്ക്കുമുണ്ടായിരുന്ന മാര്‍ക്കറ്റ് അന്ന് മറ്റേത് നടിക്കും സ്വപ്നം കാണുന്നതിനുമപ്പുറമായിരുന്നു. അത് ലയനം പോലുള്ള സിനിമകളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മലയാളം,തമിഴ്, കന്നഡ,തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍താരങ്ങളുടെതുള്‍പ്പടയുള്ള ജനകീയ ചലച്ചിത്രങ്ങളിലെ അവരുടെ സ്ഥിരസാന്നിദ്ധ്യം അതിന് അടിവരയിടുന്നു. അവയിൽ പലതിലും അവര്‍ നായിക-സഹനായിക വേഷങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയം. സ്ഫടികം,അഥര്‍വ്വം,കിരീടമില്ലാത്ത രാജാക്കന്മാര്,തുമ്പോളിക്കടപ്പുറം തുടങ്ങി മലയാളത്തില്‍ തന്നെ എത്രയെത്ര ഉദാഹരണങ്ങള്‍. ജീവിച്ചിരുന്ന കാലത്ത് മാദകത്തിടമ്പെന്നും ഗ്ലാമര്‍ നടിയെന്നും ഇകഴ്ത്തിയും,പുകഴ്ത്തിയും വിലയിരുത്തപ്പെട്ട സില്‍ക്ക്,പക്ഷേ മരണശേഷം സാംസ്ക്കാരിക-ചലച്ചിത്ര പഠനങ്ങളിലെ ഗൗരവസാന്നിദ്ധ്യമായി മാറിയെന്നത് വിധിവൈപര്യം
ലയനത്തിന്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് അതിന്റ പാത പിന്തുടർന്ന് അത്തരം ശ്രേണിയിൽ പെട്ട നിരവധിയായ സിനിമകൾ പിന്നീടും ഇവിടെ വന്നു. എന്നാൽ അത്തരം സിനിമകൾക്കൊന്നും കാര്യമായ ജനപ്രീതി കൈവരിക്കാൻ സാധിച്ചില്ല. ഒരു സോഫ്റ്റ്പോൺ സിനിമ എന്നതിലുപരി കെട്ടുറപ്പുള്ള തിരക്കഥയായിരുന്നു ലയനത്തിന്റെ വിജയത്തിന്റെ മൂലകാരണം. ലയനത്തിന്റെ പാത പിൻപറ്റി വന്ന ഏതാണ്ട് എല്ലാ സിനിമകൾക്കും സമാനമായ കഥാതന്തു തന്നെയാണ് ഉണ്ടായിരുന്നത്,എന്നാൽ അതിദുർബലമായ തിരക്കഥ അത്തരം സിനിമകളെയെല്ലാം പിന്നോട്ടടിച്ചു. 89-90 കാലഘട്ടത്തിൽ കുടുംബചിത്രങ്ങൾ മലയാളസിനിമ കയ്യേറിയതും ഒപ്പം 90 മുതൽക്ക് ജഗദീഷ്-സിദ്ധിഖ് എന്നിവരുടെ ഗ്രൂപ്പ്-ഗ്യാങ് കോമഡി ചിത്രങ്ങൾ തരംഗമായതും 88-92 വരെ നീണ്ടുനിന്ന ഇത്തരം മസാലചിത്രങ്ങളുടെ ട്രെന്റ് താൽക്കാലികമായി അവസാനിപ്പിച്ചു.
2000ത്തിന്റെ തുടക്കം മുതൽ ഉണ്ടായ തിയേറ്റർ സമരങ്ങളും കോമഡി-സൂപ്പർ താരചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുവാൻ തുടങ്ങിയതുമാണ് ഇത്തരം ചിത്രങ്ങളുടെ മടങ്ങിവരവിന് വീണ്ടും വഴിവച്ചത്. അതിന് നിദാനമായതാകട്ടെ കേരളക്കരയൊന്നാടങ്കം തരംഗം തീർത്ത ‘കിന്നാരത്തുമ്പികളും’. 2000 മാര്‍ച്ച് പത്തിനാണ് ‘കിന്നാരത്തുമ്പികൾ’ എന്ന സിനിമ റിലീസ് ചെയ്തത്. ആര്.ജെ പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം അടിസ്ഥാനപരമായി ലയനത്തിന്റെ അനുകരണമായിരുന്നു. കൗമാരക്കാരനും മുതിർന്ന യുവതിയും തമ്മിലുള്ള പ്രണയത്തിന്റെയും ലൈംഗികതയുടെയും കഥ പറഞ്ഞ സിനിമ,പക്ഷേ തീയേറ്ററുകളില്‍ വിജയക്കൊടിപാറിച്ചു. തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതിനെ സാധൂകരിക്കുന്ന രീതിയിലാണ് അണിയറക്കാര്‍ കിന്നാരത്തുമ്പികളെ അണിയിച്ചൊരുക്കിയതും റിലീസ് ചെയ്തതും. മലയാള സിനിമ കലാപരമായും സാമ്പത്തികമായും തകര്‍ന്നു നിന്നിരുന്ന സമയത്താണ് ഷക്കീല എന്ന മാദകത്തിടമ്പിന്റെ ചിറകിലേറി ‘കിന്നാരത്തുമ്പികൾ’ നൂറു ദിവസത്തിലേറെ കേരളത്തിൽ തകര്‍ത്തോടിയത്. കളക്ഷനിലും ചിത്രം വലിയ മെച്ചമുണ്ടാക്കി. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മ്മിച്ച് ചിത്രം ഏതാണ്ട് നാലു കോടിക്കടുത്ത് കളക്ഷന്‍ നേടി ചരിത്രം കുറിച്ചു. എല്ലാ തെന്നിന്ത്യൻ ഭാഷകളിലേക്കും കൂടാതെ സിംഹളീസ്,ചൈനീസ് തുടങ്ങിയ വിദേശഭാഷകളിലേക്കും സിനിമ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കപ്പെട്ടു. മൗത്ത് പബ്ലിസിറ്റിയായിരുന്നു ചിത്രത്തിന്റെ വിജയത്തിന് പ്രധാനഘടകമായി പ്രവർത്തിച്ചത്. പ്രേക്ഷകർ കണ്ടു മടുത്ത മസാലച്ചേരുവകൾ തന്നെയായിരുന്നു കിന്നാരത്തുമ്പികളുടേയും. എന്നാൽ ഷക്കീല എന്ന നടിയുടെ ഗ്ലാമർ പ്രദർശനം കാണാൻ ജനങ്ങൾ ഇരമ്പിയാർത്ത് തീയേറ്ററുകളിലേക്ക് വന്നതോടെ മലയാള സിനിമ,അത് വരെ കാണാത്തൊരു തലത്തിലേക്ക് സഞ്ചരിക്കാൻ ആരംഭിക്കുകയിരുന്നു. സഞ്ജു നായകനായ ഈ ചിത്രത്തില്‍ താജുദീൻ,കുട്ട്യേടത്തി വിലാസിനി,ഹേമ,തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്ത് ലോ -പ്രൊഫൈൽ നടന്മാരായിരുന്ന സലിം കുമാറും കലാഭവൻ ഷാജോണും ഈ ചിത്രത്തിന്റെ ഭാഗമായി. എ. സലിം നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന് എസ്.പി വെങ്കിടേഷായിരുന്നു. കിന്നാരത്തുമ്പികളുടെ വിജയത്തെ തുടര്‍ന്ന് ഷക്കീല നായികയായ സോഫ്റ്റ് പോണ് ചലച്ചിത്രങ്ങളുടെ ഒരു പെരുമഴ തന്നെയുണ്ടായി മലയാളത്തില്‍.കൗമാരം,യാമിനി,ഡ്രൈവിങ് സ്കൂൾ,താരുണ്യം,ലാസ്യം,മഞ്ഞുകാലപക്ഷി,വേഴാമ്പൽ,രാക്കിളികൾ..ഇങ്ങനെ കുറെയേറെ സിനിമകൾ. അതില്‍ ഭൂരിഭാഗവും നിര്‍മ്മാതാവിന്റെ കീശ നിറച്ചു. കുറഞ്ഞ ബഡ്ജറ്റില്‍ വലിയ താരനിരയുടെയോ,മുന്തിയ സാങ്കേതികപ്രവര്‍ത്തകരുടെയോ പങ്കാളിത്തമില്ലാതെ ഷക്കീലയെന്ന അഭിനേത്രിയുടെ നഗ്നത മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച ഈ ചിത്രങ്ങള്‍ അക്കാലത്തെ മലയാളി പുരുഷനിലെ ഒളിഞ്ഞു നോട്ടക്കാരനെ തൃപ്തിപ്പെടുത്തി. അതിമാനുഷഭാവം പേറുന്ന സൂപ്പർ താരചിത്രങ്ങളും,ആവർത്തനവിരസമായ കോമഡി ചിത്രങ്ങളും കണ്ട് മരണശയ്യയിലാണ്ട മലയാള സിനിമയെ അന്ന് താങ്ങി നിർത്തിയത് ഷക്കീലയുടെ സെമി-പോൺ ചിത്രങ്ങളായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഷക്കീലക്ക് അംഗത്വം നൽകാൻ അമ്മ സംഘടന തയ്യാറാകണമെന്ന് നടൻ വേണു നാഗവള്ളി അന്ന് പറഞ്ഞത് തന്നെ ആ അവസ്ഥയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായേ ചൂണ്ടികാണിക്കാൻ സാധിക്കുകയുള്ളൂ. പട്ടണപ്രാന്തങ്ങളിലെയും ചെറുഗ്രാമങ്ങളിലെയും പലതീയേറ്ററുകളിലും ഷക്കീല ചിത്രങ്ങൾ ഹൗസ്ഫുള്ളായി പ്രദർശിപ്പിച്ചു. തൃശ്ശൂർ ഗിരിജ/പാലക്കാട് ശ്രീദേവി ദുർഗ എന്നീ തീയേറ്ററുകളില്ലെല്ലാം സ്ഥിരമായി ഷക്കീല ചിത്രങ്ങളായിരുന്നു ഓടിയിരുന്നത്. മോഹൻലാലിന്റെ നരസിംഹത്തിനൊപ്പം ഷക്കീലയുടെ നാലാം സിംഹവും,മമ്മൂട്ടിയുടെ രാക്ഷസരാജാവിനൊപ്പം ഷക്കീലയുടെ രാക്ഷസരാജ്ഞിയും കൊട്ടകയിൽ ആളെ നിറച്ചു.2000-2001 കാലത്ത് ഷക്കീല നായികയായ നിരവധി മലയാളം ചിത്രങ്ങൾ പുറത്തിറങ്ങി. മലയാളത്തിന് പുറമേ അക്കാലത്തവര്‍ തമിഴ്,തെലുങ്ക് ഭാഷകളിലും സമാനമായ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
തന്റെ വിജയകാലത്ത് അവര്‍ എല്ലാ ഭാഷകളില്‍ നിന്നും വലിയ തുകയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. കേരളത്തില്‍ ഷക്കീല തരംഗം ആഞ്ഞടിച്ച കാലത്ത് അവരഭിനയിച്ച പഴയകാല ചിത്രങ്ങള്‍ പലതും പൊടി തട്ടിയെടുത്ത് റീ റിലീസ് ചെയ്തിരുന്നു,അതില്‍ തെലുങ്ക്,തമിഴ് ചിത്രങ്ങളും പെടും. ഷക്കീലയുടെ അര്ദ്ധനഗ്നശരീരവും,ഒരിക്കിളിപ്പേരും,അഡള്‍ട്സ് ഓണ്‍ലി എംബ്ലവും പതിപ്പിച്ച സിനിമാപോസ്റ്ററുകള്‍ ഒരു കാലത്ത് കേരളത്തിൽ വ്യാപകമായിരുന്നു. അത് കണ്ട് കേരളത്തിലെ പ്രായഭേദമെന്യേയുള്ള പുരുഷന്മാർ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ തലയിൽ മുണ്ടിട്ടും പാത്തും പതുങ്ങിയും അക്ഷമരായി കാത്തു കെട്ടിക്കിടന്നു. മലയാള സിനിമയുടെ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായത് ഷക്കീലയുടെ സിനിമകളാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.മുഖ്യധാരാസംവിധായകരും,നിര്‍മ്മാതാക്കളുമൊക്കെ അക്കാലത്ത് പേരുമാറ്റി ഷക്കീലച്ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു എന്നും കഥകളുണ്ട്. ഷക്കീലസിനിമകൾ തരംഗമായ ആ കാലത്ത് ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും മറ്റൊരു ഭാഗത്ത് ഉയർന്നിരുന്നു. ഇത്തരം സിനിമകൾ സമൂഹത്തിൽ മൂല്യച്ഛുതി സൃഷ്ടിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നുമായിരുന്നു അന്ന് ഉയർന്നു വന്ന പ്രധാന ആരോപണം. ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങളുംഉണ്ടായി. ഷക്കീല നായികയായി അഭിനയിച്ച സിനിമ പ്രദർശിപ്പിച്ച മൂവാറ്റുപുഴയിലെ ഒരു തീയേറ്ററിൽ അയ്യങ്കാളിപ്പടയുടെ പ്രവർത്തകർ അക്രമം നടത്തിയത് ഇതിനോടനുബന്ധിച്ചായിരുന്നു.
ഷക്കീലയോടൊപ്പം തന്നെ സമകാലികരായി ഒരുപിടി നടികൾ ഇത്തരം സിനിമകളുടെ ഭാഗമായി. രേഷ്മയും,മറിയയും,സിന്ധുവും,ദേവികയും ഭാവനയും സജിനിയും ഹേമയും ബാബിലോണയുമൊക്കെ ഇത്തരം ശ്രേണിയിൽ പെട്ട സിനിമകളിലേക്ക് കടന്നുവരികയും അവരെല്ലാം തന്നെ ബി-ഗ്രേഡ് ചിത്രങ്ങളിലെ അവിഭാജ്യഘടകമായി മാറിയതും പെട്ടെന്നായിരുന്നു. എങ്കിലും അവർക്കാർക്കും ഷക്കീല തീർത്ത തരംഗത്തിനൊപ്പമെത്താനോ ആ തരംഗം പുനഃസൃഷ്ടിക്കാനോ സാധിച്ചില്ല. അത്രകണ്ട് മലയാളിയൗവനത്തെ ത്രസിപ്പിച്ച നടിയായിരുന്നു ഷക്കീല. സില്‍ക്ക് സ്മിതയ്ക്കു ശേഷം തന്റെ ഉടലഴക് കൊണ്ടും മാംസളമായ ശരീരം കൊണ്ടും മലയാളിപുരുഷനെ ഇത്രയേറെ വശീകരിച്ച മറ്റൊരു നടി വേറെയുണ്ടായിട്ടില്ല. ഹ്രസ്വമായ കാലയളവിൽ നായികയായിരുന്നിട്ടും മലയാളിയുവാക്കളെയും വയോധികരെയും തീയേറ്ററിലേക്ക് ആകർഷിക്കാൻ ഷക്കീല സിനിമകൾക്കായി. തീയേറ്ററുകാർക്കും നിർമാതാക്കൾക്കും മാത്രമല്ല,നികുതി ഇനത്തിൽ സർക്കാരിനും വലിയ ആശ്വാസമായിരുന്നു ഷക്കീല ചിത്രങ്ങൾ. പക്ഷേ ഇത്തരം ശ്രേണിയിൽ പെട്ട സിനിമകൾക്ക് പ്രധാന തിരിച്ചടിയായത് സി.ഡികളുടെ തരംഗമായിരുന്നു,ഇത് കൂടാതെ പരിചിതമായ കഥാതന്തുക്കളും നടികളുടെ പതിവുചേഷ്ടകളും പ്രേക്ഷകർക്കും വിരസമായി തുടങ്ങിയിരുന്നു.പുതിയ നടിമാരെ ഈ രംഗത്തേക്ക് കൊണ്ടുവന്ന് വിജയിപ്പിക്കുവാനുള്ള ശ്രമങ്ങളും ഇത്തരം സിനിമകളുടെ സംവിധായകർ നടത്തിയതുമില്ല. തന്മൂലം ഇത്തരം ചിത്രങ്ങളുടെ നിർമ്മാണം പതിയെ നിലച്ചു. പതിയെ പ്രേക്ഷകരും ഇത്തരം സിനിമകളോടെ മുഖം തിരിച്ചു തുടങ്ങിയിരുന്നു. അങ്ങനെ രണ്ടായിരത്തിമൂന്നിന്റെ ആദ്യ പകുതിയോടെ ഏതാണ്ട് 3/4 വര്‍ഷം നീണ്ടുനിന്ന ഈ തരംഗം പൂർണമായും കെട്ടടങ്ങിയെന്ന് പറയാം.എങ്കിലും താരസൂര്യന്മാർ മാത്രം പാറിപ്പറന്നിരുന്ന മലയാള സിനിമാ നഭസ്സിൽ ഷക്കീലയെന്ന സാധാരണ സ്ത്രീ തീർത്ത തരംഗം ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. ഷക്കീല പിന്നീട് തമിഴ്,മലയാളം,തെലുങ്ക് ചിത്രങ്ങളില്‍ കോമഡി വേഷങ്ങളിലും ടിവി പരിപാടികളുമായി ഒതുങ്ങി.സ്വന്തം സിനിമാജീവിതത്തിന്റെ ചരിത്രം വെളിപ്പെടുത്തിക്കൊണ്ട് അവര്‍ എഴുതിയ ആത്മകഥയും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബയോപിക് സിനിമ വഴിയും ഷക്കീലയെന്ന പേര് പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ചര്‍ച്ചകൾക്ക് വഴി വയ്ക്കുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ സാംസ്കാരികമണ്ഡലത്തിൽ പ്രസക്തമാണ് ഷക്കീലയും അവരുടെ സിനിമകൾ തീർത്ത തരംഗവും..!!
എല്ലാ അർത്ഥത്തിലും ഷക്കീല മലയാളസിനിമയുടെ ഭാഗമായ അഭിനേത്രിയാണ്.അവരെ ഒഴിവാക്കിക്കൊണ്ട് മലയാളസിനിമയുടെ ചരിത്രം പൂർണമായും എഴുതുവാൻ സാധ്യമല്ല. മോഹൻലാലും മമ്മൂട്ടിയുമൊക്കെ പരാജയപ്പെട്ട/മലയാളസിനിമയുടെ ഏറ്റവും മോശമായ കാലഘട്ടത്തിൽ സിനിമാവ്യവസായത്തെ തന്നെ പിടിച്ചു നിർത്തിയത് ഈ സ്ത്രീയാണ്. ഇന്ന് പലർക്കും ആ സത്യം ദഹിക്കില്ലെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. അത് പക്ഷേ ഷക്കീല ഒറ്റയ്ക്കായിരുന്നില്ല,അവർക്കൊപ്പം മറിയ,രേഷ്മ,സജിനി തുടങ്ങി ഒരു വലിയ താരനിര കൂടി ഷക്കീല സിനിമകളിൽ സ്ഥിരസാന്നിദ്ധ്യമായുണ്ടായിരുന്നു. ഇവരുടെ കൂടെ വിജയമായിരുന്നു ഷക്കീല സിനിമകൾ എന്ന് പൊതുവേ പറയപ്പെടുന്ന അത്തരം സിനിമകളുടെ വിജയം.
ഷക്കീല തരംഗം കത്തിനിൽക്കുന്ന കാലത്ത് അഡൾട് ഇൻഡസ്ട്രിയിൽ ശ്രദ്ധിക്കപ്പെട്ട മറ്റ് നടികളും ഉണ്ടായിരുന്നു. ഇതിൽ ഏറ്റവും പ്രമുഖർ രേഷ്മയും മറിയയുമാണ്. മലയാളികളുടെ സ്വകാര്യതയിലേക്ക് കയറിച്ചെന്ന് അവരുടെ ദിനരാത്രങ്ങളെ ഉത്തേജിപ്പിച്ച നടി എന്നതാണ് രേഷ്മക്കുള്ള വിശേഷണം. ഏതാണ്ട് പതിനാറ് വർഷങ്ങൾക്ക് മുമ്പ് സ്ക്രീൻ വിട്ടതാണെങ്കിലും ഇന്നും ഇന്ത്യയിലെ ഓണ്‍ലൈന്‍ പോണ്‍സൈറ്റുകളിൽ തിരഞ്ഞാൽ ആദ്യം ലഭിക്കുക രേഷ്മയുടെ ദൃശ്യങ്ങളാണ്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും സുന്ദരിയായ ബി-ഗ്രേഡ് നടി എന്ന പ്രശസ്തിയും,ഒപ്പം അഭിനയിച്ച മിക്ക ചിത്രങ്ങളും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാക്കുന്ന ഭാഗ്യതാരം എന്ന വിശേഷണവും അസ്മ ഭാനു എന്ന രേഷ്മക്ക് ഉണ്ടായിരുന്നതായി അറിയുന്നു. താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ പലതും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണപ്പോഴും,രേഷ്മ അഭിനയിച്ച മിക്ക ബി-ഗ്രേഡ് സിനിമകളും അക്കാലത്തെ പണംവാരിപ്പടങ്ങളായി മാറി
അഡൾട് ഇൻഡസ്ട്രിയിൽ എത്തിപ്പെട്ട ഒരു വിധം നടികൾക്ക് പറയാനുള്ള ജീവിതം തന്നെയാണ് രേഷ്മക്കും പറയാനുള്ളത്. അഭിനയമോഹവുമായി കൗമാരം ആരംഭിച്ച രേഷ്മ ചെറുകിട കന്നട സിനിമകളിൽ എക്സ്ട്ര റോളുകളിൽ പ്രത്യക്ഷപ്പെടുകയും കൂടുതൽ നല്ല റോളുകൾ ആഗ്രഹിച്ച് ചതിയിലകപ്പെട്ട് പിമ്പുകളുടെ കയ്യിൽ എത്തപ്പെടുകയുമാണ് ഉണ്ടായത്. ശേഷമാണ് Softporn സിനിമകളിലേക്കുള്ള അവരുടെ രംഗപ്രവേശം. ഒരു ചിത്രത്തിന് രേഷ്മ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഉയർച്ച പോലെ അതിവേഗമായിരുന്നു രേഷ്മയുടെ തളര്‍ച്ചയും. സാങ്കേതികവിദ്യയിൽ സംഭവിച്ച വിപ്ലവവും,മൊബൈല്‍ ഫോണ്‍ രംഗത്തെ കുതിച്ചുചാട്ടവും തെന്നിന്ത്യൻ പോണ് സിനിമാ വ്യവസായത്തിനേറ്റ വലിയൊരു പ്രഹരമായിരുന്നു. ഇതോടെ രേഷ്മയെ പോലുള്ള നടികൾ ജീവിക്കാന്‍ മറ്റ് വഴികള്‍ തേടി അലഞ്ഞു. അധികം താമസിയാതെ അവർ ഒരു മുഴുവൻ സമയ ലൈംഗികതൊഴിലാളിയായി മാറി. രേഷ്മയോടൊപ്പം ഇത്തരം സിനിമകളിൽ അഭിനയിച്ചിരുന്ന മറ്റുചില നടികളും കൂട്ടുചേര്‍ന്നു. അവര്‍ ഒരുമിച്ച് ബംഗളൂരുവിലും,കൊച്ചിയിലും ഫ്ളാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും കേന്ദ്രീകരിച്ച് ‘ശരീരക്കച്ചവടം’ ആരംഭിച്ചു.
2007 ഡിസംബര്‍ പതിനാലാം തീയതി കാക്കനാടുള്ള ഒരു ഫ്ളാറ്റിൽ നിന്ന് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്കും,ഇവരെ എത്തിച്ചു കൊടുക്കുന്ന രണ്ട് ഏജന്റിനൊപ്പം രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതേതുടർന്ന് രേഷ്മയ്ക്കും കൂട്ടാളികള്‍ക്കും പോലീസില്‍നിന്നും നേരിടേണ്ടിവന്നത് അങ്ങേയറ്റം ക്രൂരമായ പെരുമാറ്റമായിരുന്നു. പോലീസില്‍ നിന്ന് രേഷ്മ അറസ്റ്റിലായ വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകരുൾപ്പടെ നൂറുകണക്കിനാളുകൾ രേഷ്മയെ കാണാന്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി. തന്റെ മുഖം അവിടെ തടിച്ചു കൂടിയ ആളുകളുടെ മൊബൈല്‍ ക്യാമറകളില്‍ നിന്നും രക്ഷിക്കാന്‍ രേഷ്മക്ക് കഴിഞ്ഞില്ല. രേഷ്മയെ ചോദ്യം ചെയ്ത പോലീസുകാര്‍ അവരുടെ സംസ്കാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള പെരുമാറ്റമാണ് അവരോട് കാഴ്ചവച്ചത്. പോലീസ് കസ്റ്റഡിയിൽ രേഷ്മ മർദ്ദനത്തിന് ഇരയായി എന്നും നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക് അവരുടെ ജീവിതത്തെ ബാധിച്ചുവെന്നും അന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
അന്വേഷണ ഉദ്യോഗസ്ഥന് രേഷ്മയുടെ ഫോണ്‍ ബലമായി പിടിച്ച് വാങ്ങുകയും അയാളുടെ ചോദ്യം ചെയ്യല്‍ മുഴുവൻ അതില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. രേഷ്മയെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്ന വീഡിയോ പിന്നീട് ലീക്കായി പുറത്തുവരികയുണ്ടായി. രേഷ്മയെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്ന വീഡിയോ ഇന്നും യൂട്യൂബിൽ വലിയ ഹിറ്റാണ്
അറസ്റ്റിനെ തുടര്‍ന്ന് അനാശാസ്യം,വ്യഭിചാരം തുടങ്ങി ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ രേഷ്മയ്ക്കെതിരെ ചുമത്തപ്പെട്ടു. രേഷ്മ ജയിലിലുമായി. ഒരു വര്‍ഷത്തിനുശേഷം രേഷ്മയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ജയിലിൽ നിന്ന് അവർ മോചിതയായെന്നോ,എവിടെയാണെന്നോ എന്തു ചെയ്യുന്നെന്നോ ഇപ്പോഴും ആര്‍ക്കുമറിയില്ല. കേസിന്റെ ആവശ്യത്തിനായി രേഷ്മ വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ എത്തിയതും വാർത്തയായിരുന്നു. ഒരു പുതിയ ജീവിതം തുടങ്ങാൻ വേണ്ടി രേഷ്മ വീണ്ടും ബംഗളൂരിലേക്ക് പോയെന്നും,പക്ഷേ, അവരുടെ കുടുംബം പൂർണമായി തള്ളിപ്പറഞ്ഞതോടെ പിന്നീടുള്ള അഞ്ച് വര്‍ഷം അവർക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നുവെന്നും,അവസാനം അവർ ജീവിച്ചിരിപ്പില്ലെന്നും വരെ വാര്‍ത്തകള്‍ പരന്നു.പക്ഷേ എല്ലാ ദുരിതങ്ങളും അതിജീവിച്ച് അവര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നുള്ളതാണ് സത്യം.
രേഷ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തന്നെ ഇടക്ക് ഫോണിൽ വിളിക്കാറുണ്ടെന്നും ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം മൈസൂരിലാണ് ഇപ്പോൾ താമസമെന്നും ഷക്കീല ഏതാനും വർഷങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിരുന്നു. സിനിമയില്‍ തനിക്കെന്തൊക്കെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ അതൊക്കെയും രേഷ്മയ്ക്കുമുണ്ടായിട്ടുണ്ടന്നും അവര്‍ പറഞ്ഞു. പുറംലോകവുമായി യാതൊരു വിധ സമ്പർക്കമില്ലാതെയാണെത്രേ രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം. രേഷ്മയുടെ ജീവിതത്തോട് ഏറെ സാദൃശ്യം പുലർത്തിയ സിനിമയായിരുന്നു വിനു ജോസഫ് സംവിധാനം ചെയ്ത് തമിഴ് നടി അഞ്ജലി നായികയായി അഭിനയിച്ച ‘റോസാപ്പൂ’ എന്ന മലയാളം സിനിമ.
രേഷ്മക്കൊപ്പം 2000ത്തിന്റെ ആദ്യപകുതിയിൽ ഇത്തരം സിനിമകളുടെ ഭാഗമായിരുന്ന ഒട്ടുമിക്ക അഭിനേത്രികളുടെയും അവസ്ഥ ഏതാണ്ടിതൊക്കെ തന്നയാണ്. ഇത്തരം ലേബലിൽ പുറത്തിറങ്ങിയ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ ഭൂരിഭാഗം പേർക്കും ജീവിതം നഷ്ടപെട്ടു എന്നതാണ് യാഥാർത്ഥ്യം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള നടി മറിയയാകട്ടെ മോഹൻലാലിനൊപ്പം നിർണയം/മാന്ത്രികം/മിന്നാരം/കാലാപാനി..മമ്മൂട്ടിക്കൊപ്പം പല്ലാവൂർ ദേവനാരായണൻ,മേഘം,ദിലീപിനൊപ്പം ചന്ദ്രനുദിക്കുന്ന ദിക്കിൽ..ബാബു ആന്റണിക്കൊപ്പം കമ്പോളം എന്നീ സിനിമകളിൽ അത്യാവശ്യം നല്ല വേഷങ്ങൾ ചെയ്തതിന് ശേഷമാണ് ഇത്തരം മസാല സിനിമകളുടെ ഭാഗമായി തീർന്നത്.കാലക്രമേണ അവരും മുഖ്യധാരയിൽ നിന്ന് അകന്നു പോയി.ഇടക്ക് മറിയ ഊട്ടിയിൽ ആണെന്നും ഓസ്ട്രേലിയയിൽ ആണെന്നുമുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു. സജിനി എന്ന ദേവിയാകട്ടെ ഇപ്പോൾ തെലുങ്ക് രാഷ്ട്രീയത്തിലാണ് ശോഭിക്കുന്നത്. ക്യാപ്റ്റൻ എന്ന കന്നഡ സിനിമയിലൂടെ സിനിമയിൽ എത്തിയ ഹേമയുടെ അവസ്ഥയും മറിച്ചല്ല. സിന്ധു,റോഷ്നി തുടങ്ങി ഇവരുടെ സമകാലികരായി അഭിനയിച്ചിരുന്ന മറ്റ് നടികളെ കുറിച്ചൊന്നും കാര്യമായ വിവരവുമില്ല.പലരും ഇന്നും മുഖ്യധാരയിൽ വരാൻ മടിക്കുന്നു. അപമാനബോധത്താലും കടുത്ത അപകർഷതാബോധത്താലും അവരിൽ പലരും ലോകത്തെവിടെയെങ്കിലും ജീവിതം തള്ളിനീക്കുന്നുണ്ടാവാം. ഷക്കീലയും ഷാർമിലിയും പോൽ ഇത്തരം സിനിമകളിൽ തുടർച്ചയായി അഭിനയിച്ചു വന്നിരുന്ന നടികൾ ഇത്തരം അപകർഷതാബോധത്തെ ജീവിതാനുഭവങ്ങൾ കൊണ്ട് ഇല്ലാതാക്കിയവരാണ്.
രതിറാണിമാരുടെ ശാപമാണ് ഗ്ലാമർ അല്പം ഇടിഞ്ഞാൽ പിന്നെ എന്നെന്നേക്കുമായി തിരസ്കരിക്കപ്പെടുക എന്നത്. ഒരുകാലത്ത് തങ്ങളെ ഒരു നോക്കുകാണുവാൻ ആവേശം കൊണ്ട പൊതുസമൂഹത്തിനു മുമ്പിൽ വരുവാൻ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ പലർക്കും വൈമുഖ്യമാണ്. രതിബിംബങ്ങളായി വിലസിയിരുന്ന അവരിൽ പലരും ഇന്ന് എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.
ഇത്തരം സിനിമകളിൽ അഭിനയിച്ച നടികൾ പലപ്പോഴും ചർച്ചാവിഷയം ആയിട്ടുണ്ടെങ്കിലും അത്തരം സിനിമകളുടെ അഭിനയിച്ച നടന്മാർക്ക് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിയില്ല,ആരും അന്വേഷിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒരുപക്ഷേ നടികളേക്കാൾ കൂടുതൽ യാതനകൾ ഏറ്റുവാങ്ങേണ്ടി വന്നത് ഇത്തരം സിനിമകളിൽ അഭിനയിച്ച നടന്മാർക്കാണ് എന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യം തന്നെയാണ്. പലരും നാണക്കേട് ഭയന്ന് ഇപ്പോഴും മുഖ്യധാരയിലേക്ക് വന്നിട്ടില്ല. കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ വയ്യാതെ ജീവൻ വെടിഞ്ഞവരും ഇത്തരം സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തിയതിനെ തുടർന്ന് കാരണം മാനസികനില തകരാറിലായവരും വിഷാദരോഗികൾ ആയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇത്തരം സിനിമകളുടെ ഭാഗമായി നിന്ന നടന്മാരെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നൗഷാദ് എന്ന യുവാവിനെയാണ്. ഷക്കീല നായികയായി അഭിനയിച്ച ഒരു ഡസനോളം സിനിമകളിൽ നായകനായി അഭിനയിച്ചത് നൗഷാദാണ്. ഒരു തരം വീരാരാധാനയായിരുന്നു അന്നത്തെ കാലത്തെ ചെറുപ്പക്കാർക്ക് നൗഷാദിനോട്. ആവേശം മൂത്ത് ഒരു കാലത്ത് തനിക്കൊപ്പം ഫോട്ടോ എടുക്കാനും മറ്റും യുവാക്കൾ കാണിച്ച ആവേശം നൗഷാദ് 2004ൽ തന്നെ പണ്ടൊരിക്കൽ
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്ക് വച്ചത് ഓർമ വരുന്നു. നടനായി തീരണം എന്ന അതിയായ ആഗ്രഹത്തോടെ റേഡിയോ മെക്കാനിക്കിന്റെ ജോലി ഉപേക്ഷിച്ച് നാട് വിട്ട നൗഷാദ് നിരവധി സംവിധായകരോട് അവസരം ചോദിച്ച് സമീപിച്ചിരുന്നു. അങ്ങനെയാണ് അനന്തപുരം രാജകുമാരി എന്ന X Rated സിനിമയിൽ നായകനായി അഭിനയിക്കാൻ നൗഷാദിന് അവസരം ലഭിക്കുന്നത്. ശേഷം അയാളെ തേടി വന്ന സിനിമകളെല്ലാം അത്തരം കാറ്റഗറിയിൽ ഉള്ളവ തന്നെയായിരുന്നു. ഇത് നൗഷാദിന്റെ മാത്രം അവസ്ഥയല്ല,ഇത്തരം സിനിമകളുടെ ഭാഗമായി അഭിനയിച്ച നടന്മാർക്കെല്ലാം സമാനമായ അനുഭവമാണ് പറയാനുള്ളത്.ഭാസ്കർ,സഞ്ജു,ഉസ്മാൻ,റാവു എന്നിങ്ങനെ പല പേരിലും അഭിനയിച്ച അവരൊക്കെ ഇന്ന് വിസ്മൃതരാണ്.അവരെല്ലാം ഇന്ന് എവിടെയെന്നോ എന്ത് ചെയ്യുന്നുവെന്നോ ആർക്കുമറിയില്ല.ഷക്കീല ചിത്രങ്ങളിൽ സ്ഥിരമായി അഭിനയിച്ചിരുന്ന രാജേഷ് എന്ന യുവാവ് തിരുവനന്തപുരത്ത് നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടിയ വ്യക്തിയാണ്. മുഖ്യധാര സിനിമാക്കാർ തീർത്തും അവഗണിച്ചപ്പോൾ ആയിരുന്നു രാജേഷടക്കമുള്ള നടന്മാർ ഇത്തരം മസാലച്ചിത്രങ്ങളുടെ ഭാഗമായത്. ഇത്തരം സിനിമകളിൽ അഭിനയിച്ചതിന്റെ പേരിൽ,നാണക്കേട് ഭയന്ന് സ്വന്തം സഹോദരിക്ക് കോളേജിൽ പോകാൻ സാധിക്കാതെ വന്നതിനെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടു പോയവരും ആൾക്കൂട്ടത്തിനിടയിൽ സ്വന്തം അച്ഛൻ പരിഹാസപാത്രമായതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട് എന്ന് കൂടി അറിഞ്ഞാൽ മാത്രമേ ഇത്തരം സിനിമകളിൽ അഭിനയിച്ച നടന്മാർക്ക് സംഭവിച്ച ദുരന്തത്തിന്റെ ദൂരവ്യാപകമായ വ്യാപ്തി മനസ്സിലാവൂ!!
നായികനടി/എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും വിഹരിക്കുന്ന മലയാള സിനിമാസാമ്രാജ്യത്തിൽ ഇത്തരം സിനിമകളിൽ അഭിനയിച്ച അഭിനേതാക്കൾ പ്രതിനിധീകരിച്ചത് കേവലം ആസക്തിയുടെ നിറവുകളെ മാത്രമല്ല,മറിച്ച് കാലാകാലങ്ങളായി പുറംതള്ളിയ…അസ്പൃശ്യരുടെ തിരുശേഷിപ്പുകൾ കൂടിയാണ്!!
ചിത്രം ആദ്യനിര(വലത്) – സിൽക്ക് സ്മിത,ഷക്കീല,രേഷ്മ
2 – മറിയ,ശർമിലി,ബാബിലോണ
3 – ദേവിക,ഭാവന,സജിനി
4 – കുംതാസ്,ഹേമ.സിന്ധു
Sunil Waynz