പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ആണ് പപ്പുവിന്റെ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ആണ് അദ്ദേഹത്തിന്റെ ബാല്യകാലവിദ്യാഭാസം
പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവർഷം 1872-ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത് വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.
അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ക്രോസ്സ് ബെൽറ്റ് മണി സംവിധാനം ചെയ്ത പെൺപട എന്ന ചിത്രത്തിൽ ഹാസ്യരസപ്രധാനമായ ഒരു സ്ത്രീവേഷമാണ് പപ്പു അവതരിപ്പിച്ചത്. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം
അവസാനകാലത്ത് നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പപ്പു, ഹൃദയാഘാതത്തെത്തുടർന്ന് 2000 ഫെബ്രുവരി 25-ന് ആണ് അന്തരിക്കുന്നത്